
തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന സീതാറാം യെച്ചുരിയുടെ ജൻമദിനം മറന്ന് സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ. കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ യെച്ചൂരിയെ മറന്നപ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാത്രമാണ് അദ്ദേഹത്തെ സ്‌മരിച്ചു കൊണ്ട് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്.
സുഹൃത്തായ യെച്ചൂരിയെ അദ്ദേഹത്തിൻ്റെ ജൻമദിനത്തിൽ ഓർക്കുകയാണെന്നും ബൗദ്ധിക ചർച്ചകളുടെ അഭാവം അനുഭവപ്പെടുന്നെന്നും രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തിൽ കുറിച്ചു. ഓഗസ്റ്റ് 12ന് ജനിച്ച സീതാറാം യെച്ചൂരിയെക്കുറിച്ച് സിപിഎം സംസ്ഥാന നേതൃത്വവും പാർട്ടി അനുകൂല പ്ലാറ്റ്‌ഫോമുകളും യാതൊന്നും കുറിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രാവിലെ വാർത്താസമ്മേളനം നടത്തിയെങ്കിലും യെച്ചൂരിയെക്കുറിച്ച് യാതൊന്നും പരാമർശിച്ചതുമില്ല.
സിപിഎം സംസ്ഥാന നേതൃത്വത്തിൻ്റെ സമൂഹ മാധ്യമ പേജുകളിൽ നിറഞ്ഞുനിന്നത് കഴിഞ്ഞ ദിവസം നിര്യാതനായ എം പി പരമേശ്വരനെക്കുറിച്ചുള്ള അനുസ്‌മരണങ്ങൾ മാത്രമാണ്. നാലാം ലോകസിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവായ എം പി പരമേശ്വരനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു.
പാർട്ടിയിൽ നിന്ന് പുറത്താക്കിയ പരമേശ്വരനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച നേതാക്കളാരും തന്നെ മൂന്നുവട്ടം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയെ ഓർത്തില്ല. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയും പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യെച്ചൂരിയെ മറക്കുകയായിരുന്നു.