
യുപിഐ ഇടപാടുകളിൽ യാതൊരുവിധ നികുതിയും ചുമത്തില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് 'നികുതി ഭേദഗതി ബിൽ' പാർലമെന്റ് പാസാക്കി. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ഉപഭോക്താക്കൾക്ക് തുടർന്നും തികച്ചും സൗജന്യമായിരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ലോക്‌സഭ പാസാക്കിയ ബിൽ, ധനമന്ത്രിയുടെ ഹ്രസ്വമായ ചർച്ചയ്ക്കും മറുപടിക്കും ശേഷം രാജ്യസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. യുപിഐ ഇടപാടുകളിൽ പുതിയ ബിൽ യാതൊരു നികുതിയോ അധിക ചാർജോ നിർദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ഉറപ്പിച്ചു പറഞ്ഞു.
'ഉപഭോക്താക്കൾ ഏതെങ്കിലും യുപിഐ ചാർജ് നൽകേണ്ടി വരുമോ? ഇല്ല. യുപിഐ ആരംഭിച്ചതുമുതൽ ഉപഭോക്താക്കൾക്ക് സൗജന്യമാണ്. എല്ലാ ഇന്ത്യക്കാരും ഒരു ഇടപാട് ചാർജും നൽകാതെ തന്നെ ഈ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം തുടർന്നും ഉപയോഗിക്കുന്നത് ഉറപ്പാക്കും.' സീതാരാമൻ വ്യക്തമാക്കി.