
കൊളറാഡോ: യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കൊളറാഡോയില്‍ കാര്‍ റോഡില്‍ നിന്ന് നിയന്ത്രണം വിട്ട് കുത്തനെയുള്ള മലയിടുക്കിലേക്ക് മറിഞ്ഞ് അഞ്ച് യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ടു. വാരാന്ത്യത്തില്‍ ഗ്രാന്‍ഡ് ജങ്ഷന്‍ പ്രദേശത്താണ് ഓഗസ്‌റ് 8 ശനിയാഴ്ച ഈ വലിയ അപകടമുണ്ടായത്.
മേസ കൗണ്ടി കൊറോണര്‍ ഓഫീസിന്റെയും പ്രാദേശിക പൊലീസിന്റെയും വിവരങ്ങള്‍ പ്രകാരം, ഓഗസ്റ്റ് 8-ന്റെ രാത്രിയിലാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. ഗ്രാന്‍ഡ് ജങ്ഷനിലെ റെസിഡന്‍ഷ്യല്‍ ഏരിയയിലൂടെ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഓഗസ്റ്റ് 9-ന് രാവിലെ 7:45-ഓടെയാണ് ഒരു വാഹനം മലയിടുക്കിലേക്ക് മറിഞ്ഞതായി പൊലീസിന് വിവരം ലഭിക്കുന്നത്.
തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയെങ്കിലും കാറിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരുടെ പേരുകള്‍ നയപരമായ കാരണങ്ങളാല്‍ പുറത്തുവിടുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.
വാഹനം തെക്കോട്ട് സഞ്ചരിക്കുന്നതിനിടെ റോഡില്‍ നിന്ന് വ്യതിചലിച്ച് കുത്തനെയുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അമിതവേഗതയാണോ അപകടകാരണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.
കാറിലുണ്ടായിരുന്ന ഡ്രൈവറും മുന്‍ സീറ്റിലിരുന്ന യാത്രികനും ഉള്‍പ്പെടെ മൂന്ന് പേര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്നും, സീറ്റ് ബെല്‍റ്റ് ധരിക്കാത്ത മറ്റ് രണ്ട് പേര്‍ വാഹനത്തില്‍ നിന്ന് പുറത്തേക്ക് തെറിച്ചുപോയതായും കൊറോണര്‍ ഓഫീസ് സ്ഥിരീകരിച്ചു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്.
ഗ്രാന്‍ഡ് ജങ്ഷന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, മേസ കൗണ്ടി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ, കൊറോണര്‍ ഓഫീസ് എന്നിവ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഈ ദാരുണ സംഭവം കുടുംബങ്ങളെയും സമൂഹത്തെയും വലിയ തോതില്‍ ബാധിക്കുമെന്നും, സഹായം ആവശ്യമുള്ളവര്‍ വിശ്വസ്തരായ വ്യക്തികളെയോ ജി.ജെ.പി.ഡി (GJPD) വിക്ടിം സര്‍വീസസ് യൂണിതെയോ ബന്ധപ്പെടാമെന്നും പൊലീസ് അറിയിച്ചു.