
ഡൽഹി: ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിച്ച് 17 പേർക്ക് പരിക്കേറ്റ സംഭവത്തിൽ, പൈലറ്റിന്റെ ലഹരി പരിശോധനാ ഫലം പോസിറ്റീവ്. പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പരീശോധനയിൽ സ്ഥിരീകരിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ഓഗസ്റ്റ് 4 ന് ഒഡീഷയ്ക്ക് മുകളിലൂടെ പറക്കുകയായിരുന്ന എയർബസ് എ320 വിമാനമാണ് പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചതിത്. അപകടത്തിൽ 13 യാത്രക്കാർക്കും 4 ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റിരുന്നു. സംഭവം അതീവ ഗൗരവമുള്ള അപകടമായി കണക്കാക്കി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടികളുടെ ഭാഗമായി പൈലറ്റുമാരുടെ സൈക്കോആക്ടീവ് സബ്സ്റ്റൻസ് സ്ക്രീനിങ് നടത്തിയിരുന്നു. ക്യാപ്റ്റന്റെ പരിശോധനയിലാണ് സ്ഥിരീകരണ പരിശോധന ആവശ്യമായ ഫലം ലഭിച്ചത്. തുടർന്നാണ് സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി അയച്ചത്. ഈ പരിശോധനയിലാണ് കഞ്ചാവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.