
ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച വിസ്മയം ലയണൽ മെസ്സിയുടെ പിതാവും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ശക്തികേന്ദ്രവുമായ ഹോർഹെ ഹോറാഷിയോ മെസ്സി അന്തരിച്ചു. മെസ്സിയുടെ അസാധാരണമായ കരിയറിലെ ഓരോ പ്രധാന തീരുമാനങ്ങൾക്ക് പിന്നിലും, ആരും കാണാതെ നിശ്ശബ്ദമായി നിന്നത് ഈ പിതാവായിരുന്നു. കളിക്കളത്തിലെ മെസ്സിയുടെ മാന്ത്രികതയ്ക്ക് വിശ്വസ്തനായ കാവലാളായിരുന്ന ഹോർഹെ മെസ്സിയുടെ ജീവിതവും അദ്ദേഹത്തിൻ്റെ പോരാട്ടങ്ങളും മകന് വേണ്ടിയായിരുന്നു എന്നും . അർജന്റീന മാധ്യമമായ ‘ഇൻഫോബേ’ ആണ് മരണ വിവരം പുറത്തുവിട്ടത്. അർജന്റീനൻ സമയം രാത്രി പത്ത് മണിക്ക് റൊസാരിയോയിലെ ഒരു ക്ലിനിക്കിലായിരുന്നു അന്ത്യം. 68-കാരനായ ഹോർഹെ ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ഒരു ഇതിഹാസത്തെ ലോകത്തിന് സമ്മാനിച്ച ആ വലിയ മനുഷ്യൻ്റെ വേർപാടിൽ കായികലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുകയാണ്.
മെസ്സിയുടെ ഫുട്ബോൾ ജീവിതത്തിലെ വിജയങ്ങൾക്ക് പിന്നിലെ ഏറ്റവും വലിയ കരുത്തും വഴികാട്ടിയും അദ്ദേഹത്തിന്റെ പിതാവ് ഹോർഹെ ആയിരുന്നു. കുട്ടിക്കാലത്ത് വളർച്ചാ ഹോർമോൺ കുറവായതിനാൽ കടുത്ത പ്രയാസങ്ങൾ നേരിട്ട മെസ്സിക്ക് കൃത്യമായ ചികിത്സയും പിന്തുണയും ഉറപ്പാക്കിയത് ഹോർഹെയാണ്. മെസ്സി ന്യൂവൽസ് ഓൾഡ് ബോയ്‌സ് യൂത്ത് ടീമിൽ കളിക്കുന്ന സമയത്തായിരുന്നു ഈ പ്രതിസന്ധികൾ.
പിന്നീട് വെറും 13-ാം വയസ്സിൽ മകന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ മെസ്സിയെ സ്പെയിനിലെ ബാഴ്‌സലോണയിൽ എത്തിച്ചപ്പോഴും രാപ്പകലില്ലാതെ കൂടെയുണ്ടായിരുന്നത് ഈ പിതാവായിരുന്നു. മെസ്സിയുടെ അമ്മ സെലിയ കുച്ചിറ്റിനിയേയും മറ്റ് മക്കളായ റോഡ്രിഗോ, മത്യാസ്, മരിയ സോൾ എന്നിവരേയും സ്വന്തം നാടായ റൊസാരിയോയിലാക്കിയാണ് ഹോർഹെ സ്പെയിനിൽ മെസ്സിക്കൊപ്പം നിന്ന് കരിയർ കെട്ടിപ്പടുത്തത്.
കളിക്കളത്തിന് പുറത്ത് ലയണൽ മെസ്സിയുടെ ഔദ്യോഗിക ഏജന്റായും മാനേജറായും പ്രവർത്തിച്ചതും പിതാവ് തന്നെയാണ്. ബാഴ്‌സലോണ, പി.എസ്.ജി, ഇന്റർ മയാമി തുടങ്ങി മെസ്സി കളിച്ച പ്രധാന ക്ലബ്ബുകളുമായുള്ള സങ്കീർണ്ണമായ കരാറുകൾക്കെല്ലാം നേതൃത്വം നൽകിയതും അദ്ദേഹമാണ്. കൂടാതെ മെസ്സിയുടെ വാണിജ്യപരവും പരസ്യപരവുമായ കോടിക്കണക്കിന് രൂപയുടെ കരാറുകളും ഹോർഹെ മെസ്സിയാണ് നേരിട്ട് നിയന്ത്രിച്ചിരുന്നത്.
കഴിഞ്ഞ ലോകകപ്പിൽ അൾജീരിയയ്‌ക്കെതിരായ മത്സരശേഷം ആദ്യ ഗോളിന് പിന്നാലെ മെസ്സി സ്റ്റേഡിയത്തിൽ വെച്ച് പൊട്ടിക്കരഞ്ഞത് ഏറെ ചർച്ചയായിരുന്നു. ഹോർഹെയുടെ മോശം ആരോഗ്യാവസ്ഥയും സ്റ്റേഡിയത്തിൽ നേരിട്ടെത്താൻ കഴിയാത്തതിന്റെ വിഷമവുമായിരുന്നു ആ കണ്ണീരിന് പിന്നിൽ. താൻ കുറച്ച് ദിവസങ്ങളായി വലിയൊരു വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അത് ഫുട്ബോളുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും അന്ന് മെസ്സി വ്യക്തമാക്കിയിരുന്നു.