
ഒട്ടാവ: കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥി വിസ സംവിധാനവും വർക്ക് പെർമിറ്റ് പദ്ധതികളും ദുരുപയോഗം ചെയ്ത് ഇന്ത്യ ആസ്ഥാനമായുള്ള ലോറൻസ് ബിഷ്‌ണോയി ഗ്യാങ്ങ് രാജ്യത്ത് അധോലോക ശൃംഖല വ്യാപിപ്പിച്ചതായി കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ (CBSA) രഹസ്യ ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നു.
റിപ്പോർട്ടിൽ, ബിഷ്‌ണോയിയുടെ പ്രധാന അനുയായിയായ ഗോൾഡി ബ്രാർ 2017-ൽ പഠനത്തിനെന്ന പേരിൽ കാനഡയിലെത്തിയെങ്കിലും, അദ്ദേഹം പഠനം നടത്തിയതായി വ്യക്തമായ തെളിവില്ലെന്നും തുടർന്ന് ഗ്യാങ്ങിന്റെ കാനഡയിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചെന്നും പറയുന്നു.
സി.ബി.എസ്.എയുടെ ഇന്റലിജൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ പ്രകാരം, സ്റ്റഡി പെർമിറ്റിലും വർക്ക് പെർമിറ്റിലും കാനഡയിലെത്തുന്ന ചില ഇന്ത്യൻ യുവാക്കളെ ഗ്യാങ്ങ് റിക്രൂട്ട് ചെയ്ത് കൊലപാതകങ്ങൾ, പണം തട്ടൽ (Extortion), ലക്ഷ്യമിട്ട ആക്രമണങ്ങൾ തുടങ്ങിയ സംഘടിത കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കുന്നതായി അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വളരെ ചെറിയൊരു വിഭാഗം മാത്രമാണെന്നും ഭൂരിഭാഗം അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും റിപ്പോർട്ടിന്റെ പശ്ചാത്തലം സൂചിപ്പിക്കുന്നു.