
കൊച്ചി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ഥാപനത്തില്‍ നാളെ മലിനീകരണ നിയന്ത്രണ ബോര്‍ഡും ജില്ല കലക്ടറും പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രവര്‍ത്തനം തുടരുന്ന കാര്യത്തില്‍ സംയുക്ത പരിശോധനയ്ക്ക് ശേഷം അന്തിമ തീരുമാനമെടുക്കണമെന്നാണ് നിര്‍ദേശം.
കഴിഞ്ഞ ദിവസമാണ് 'ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്' അടച്ചുപൂട്ടാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടത്. കമ്പനിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിര്‍ത്തിവെക്കാനായിരുന്നു ഉത്തരവ്. ഇതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നിര്‍ണായക നടപടി.
ഫാക്ടറിയില്‍ നിന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കിയെന്നും ഗുരുതര പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. അമ്പായത്തോട്ടിലെ സില്‍വര്‍ സാന്‍ഡ് ക്രഷറിന് സമീപം പ്രവര്‍ത്തിക്കുന്ന 'ഫ്രഷ് കട്ട്' യൂണിറ്റില്‍ നിന്നും സമീപത്തെ ജനവാസ മേഖലയിലേക്ക് വലിയ തോതില്‍ മാലിന്യം ഒഴുകിയെത്തുന്നത് നാട്ടുകാരില്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു.
ഈ വിഷയത്തില്‍ നിരവധി തവണ പൊതുജനങ്ങളില്‍ നിന്നും ബോര്‍ഡിന് പരാതികള്‍ ലഭിച്ചിരുന്നു. മുന്‍പ് സമാനമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഈ സ്ഥാപനത്തില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു