
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്ത്. നിലവിൽ ക്രൂഡ് ഓയിൽ മാത്രം സംഭരിച്ചുവെക്കുന്ന രീതിക്ക് പുറമെ, ചരിത്രത്തിലാദ്യമായി എൽ.പി.ജി (LPG), എൽ.എൻ.ജി (LNG) എന്നിവയും കരുതൽ ശേഖരത്തിൽ ഉൾപ്പെടുത്താനാണ് റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം കേന്ദ്രം ആലോചിക്കുന്നത്. എന്നാൽ ഇതിനായി പണം കണ്ടെത്തുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളിൽ നിന്ന് പുതിയ സെസ് ഈടാക്കാൻ പെട്രോളിയം മന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നത് സാധാരണക്കാർക്ക് തിരിച്ചടിയായേക്കാം.
ഏകദേശം രണ്ട് മാസത്തെ രാജ്യത്തിന്റെ ആവശ്യത്തിനുള്ള എൽഎൻജി സംഭരണവും ആറ് ആഴ്ചത്തെ എൽപിജി സംഭരണവുമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. തന്ത്രപരമായ ഈ കരുതൽ ശേഖര പദ്ധതിക്ക് ഏകദേശം 42 ബില്യൺ ഡോളറിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ പദ്ധതിക്കായി എൽപിജി കിലോഗ്രാമിന് 1.29 രൂപയും പ്രകൃതി വാതകത്തിന് ക്യൂബിക് മീറ്ററിന് 1.43 രൂപയും സെസ് ഈടാക്കാനാണ് നിർദ്ദേശം ഇതനുസരിച്ച് ഗാർഹിക പാചകവാതക സിലിണ്ടറിന് 18 രൂപയിലധികം വില ഉയർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ നിർദ്ദേശം നടപ്പിലാകുന്നതോടെ ഗാർഹിക ഉപഭോക്താക്കളുടെ പ്രതിമാസ ബില്ലുകളിൽ ഏകദേശം 2% വർധനവുണ്ടാകും