
ഇടുക്കി: കേരളത്തിൽ വർധിച്ചുവരുന്ന വെള്ളപ്പൊക്ക ദുരന്തങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണലും എക്കലും നീക്കം ചെയ്യണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. പ്രധാന നദികളിലെ മണൽ നീക്കം ചെയ്യുന്നത് വഴി സർക്കാരിനും ബന്ധപ്പെട്ട വകുപ്പുകൾക്കും കോടിക്കണക്കിന് രൂപയുടെ വരുമാനം ലഭ്യമാകുമെന്നും അടിമാലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് സണ്ണി പൈമ്പിള്ളിൽ അറിയിച്ചു.
ഇടുക്കി ജില്ലയിൽ അടക്കം കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന വെള്ളപ്പൊക്ക ദുരന്തങ്ങൾക്ക് സ്വാശത പരിഹാരം കാണുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണലും എക്കലും നീക്കം ചെയ്യാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
രണ്ടുദിവസം അടുപ്പിച്ച് മഴ പെയ്യുമ്പോൾ നദികളുടെ വെള്ളം കരകവിഞ്ഞൊഴുകുകയും വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് നദികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണല് നീക്കം ചെയ്യുന്നതോടുകൂടി പ്രശ്നത്തിന് പരിഹാരമാകുമെന്ന് സണ്ണി പൈമ്പിള്ളിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുഴകളിലും അണക്കെട്ടുകളിലും വൻതോതിൽ എക്കലും മണ്ണും അടിഞ്ഞുകൂടിയതുമൂലം അവയുടെ സ്വാഭാവിക ജലസംഭരണ ശേഷി പകുതിയിലധികമായി കുറഞ്ഞിരിക്കുകയാണ്. അല്‍പം മഴ പെയ്യുമ്പോൾ തന്നെ ഡാമുകൾ വേഗത്തിൽ നിറയുകയും, ഷട്ടറുകൾ തുറന്നുവിടുമ്പോൾ നദികൾക്ക് ആ വെള്ളം ഉൾക്കൊള്ളാൻ കഴിയാതെ വരികയും ചെയ്യുന്നു. ഇതാണ് നഗരങ്ങളിലും അങ്ങാടികളിലും പെട്ടെന്ന് വെള്ളം കയറാൻ പ്രധാന കാരണം.
സാൻഡ് ഓഡിറ്റ് നടത്തിയ സംസ്ഥാനത്തെ എട്ടു ജില്ലകളിൽ 13 നദികളിൽ മാത്രം 1.75 കോടി മെട്രിക് ടണ്ണിലധികം മണൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് മുൻകാല കണക്കുകൾ വ്യക്തമാക്കുന്നത്. അണക്കെട്ടുകളിൽ ഏകദേശം 40% ത്തോളം ഭാഗത്തും മണലും എക്കലും നിറഞ്ഞു കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ