
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പദവി ഒഴിയുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ ഓഫീസ് രംഗത്തെത്തി. രാജ്യത്ത് നിലവിലുള്ള യുദ്ധസാഹചര്യങ്ങൾക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കുമിടയിൽ പ്രസിഡന്റിന്റെ രാജി സംബന്ധിച്ച ഊഹാപോഹങ്ങൾ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. മുതിർന്ന പുരോഹിതനായ മൊഹമ്മദ്-ബാഗർ ഖരാസി ഉന്നയിച്ച ആരോപണങ്ങളാണ് ഈ അഭ്യൂഹങ്ങൾക്ക് ആധാരം.
പ്രസിഡന്റ് പെസെഷ്കിയൻ ഇതിനകം 28 തവണ രാജി ഭീഷണി മുഴക്കിയിട്ടുണ്ടെന്നും, എന്നാൽ ഇനിയൊരു തവണ കൂടി രാജി സമർപ്പിച്ചാൽ അത് അംഗീകരിക്കുമെന്നും പരമോന്നത നേതാവ് മുന്നറിയിപ്പ് നൽകിയെന്നുമായിരുന്നു ഖരാസിയുടെ അവകാശവാദം. എന്നാൽ ഈ പ്രചാരണങ്ങളെല്ലാം അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെ പ്രസിഡന്റ് നേരിട്ട് ശക്തമായി നിഷേധിക്കുകയുണ്ടായി.
താൻ രാജി വെക്കില്ലെന്നും സൈന്യവുമായി പൂർണ്ണ ഏകോപനത്തോടെ മുന്നോട്ടുപോകുമെന്നും പെസെഷ്കിയൻ വ്യക്തമാക്കി. താൻ രാജി വെയ്ക്കുകയാണെങ്കിൽ അത് ഔദ്യോഗികമായി പരസ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റിന്റെ ഓഫീസ് കമ്മ്യൂണിക്കേഷൻസ് ഡെപ്യൂട്ടി മെഹ്ദി തബാതബായിയും ഈ ആരോപണങ്ങളെ അടിസ്ഥാനരഹിതമായ പച്ചക്കള്ളമെന്ന് വിശേഷിപ്പിച്ചു. രാജ്യത്തിന്റെ ഐക്യം തകർക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവ്വമായ നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി