
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതി യോഗത്തിൽ റിപ്പോ നിരക്കിൽ മാറ്റമില്ലാതെ തുടരാൻ തീരുമാനം. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്തുന്നതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചു. ധനനയ നിലപാട് ‘ന്യൂട്രൽ’ ആയി തുടരാനും സമിതി തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനത്തോടെ ബാങ്കുകളുടെ വായ്പാ പലിശനിരക്കുകളിൽ തൽക്കാലം മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിരക്കുകളിൽ മാറ്റമില്ലാത്തതിനാൽ ഭവന, വാഹന, വ്യക്തിഗത വായ്പകൾ ഉൾപ്പെടെയുള്ള ഫ്ലോട്ടിംഗ് പലിശ നിരക്കിലുള്ള വായ്പകളുടെ പ്രതിമാസ തിരിച്ചടവിൽ പെട്ടെന്ന് വർധനവോ കുറവോ ഉണ്ടാകില്ല. നിലവിൽ ഇഎംഐ അടച്ചുകൊണ്ടിരിക്കുന്നവർക്കും പുതിയ വായ്പകൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ആശ്വാസകരമാണ്. അതുപോലെ, സ്ഥിര നിക്ഷേപ പലിശനിരക്കുകളിലും വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല. സാധാരണയായി റിപ്പോ നിരക്കിൽ മാറ്റം വരുമ്പോഴാണ് ബാങ്കുകൾ നിക്ഷേപ-വായ്പ പലിശ നിരക്കുകൾ പുനഃക്രമീകരിക്കാറുള്ളത്. എങ്കിലും, ബാങ്കുകളുടെ ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് നിക്ഷേപ പലിശകളിൽ ചെറിയ വ്യത്യാസങ്ങൾ വരുത്താൻ അവയ്ക്ക് സ്വാതന്ത്ര്യമുണ്ട്.
ധനനയ പ്രഖ്യാപനപ്രകാരം സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 5.00 ശതമാനമായും, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 5.50 ശതമാനമായും തുടരുമെന്ന് ആർബിഐ വ്യക്തമാക്കി. കൂടാതെ, 2026-27 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.7 ശതമാനമായിരിക്കുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.