Image

'അവര്‍ സ്വയം ദൈവം എന്ന് കരുതുന്നു, അവരെ വിഡ്ഢികള്‍ എന്ന് വിളിക്കാം'; രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

Published on 29 July, 2026
'അവര്‍ സ്വയം ദൈവം എന്ന് കരുതുന്നു, അവരെ വിഡ്ഢികള്‍ എന്ന് വിളിക്കാം'; രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി ; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിഡ്ഢി പരാമര്‍ശം ലോക്‌സഭയില്‍ കനത്ത ബഹളത്തിനിടയാക്കി. ഇഡിയറ്റുകള്‍ ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പരാതി പറഞ്ഞതായി രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞു. അവര്‍ വിചാരിക്കുന്നത് താന്‍ ദൈവം ആണ് എന്നാണ്. എല്ലാം അറിയാമെന്ന് ഭവിക്കുന്ന ചില ആളുകളുമുണ്ട്. അവര്‍ സ്വയം ദൈവം ആണെന്ന് കരുതുന്നു. ആരുടെയും വാക്ക് കേള്‍ക്കില്ല, ആരെയും ബഹുമാനിക്കില്ല. അവരെ വിഡ്ഢികള്‍ എന്ന് വിളിക്കാമെന്ന് വിദ്യാര്‍ഥിനി പറഞ്ഞുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 വിദ്യാര്‍ഥി എന്നാല് എല്ലാത്തിനെയും തുറന്ന മനസോടെയും തുറന്ന ഹൃദയത്തോടെയും സമീപിക്കുന്നയാളാണ്.തനിക്ക് ഒരു വിദ്യാര്‍ഥിനി തന്ന മറുപടിയാണിത്. വിദ്യാര്‍ഥികള്‍ സത്യത്തിന് പിന്നാലെ പോകും. സത്യം മധുരമുള്ളതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് പിന്നാലെ ഭരണപക്ഷ അംഗങ്ങള്‍ സഭയില്‍ ബഹളം വെയ്ക്കുകയായിരുന്നു.

വിഷയത്തില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ഇടപെടുകയും ആ വാക്ക് ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ രാഹുല്‍ ഗാന്ധിയുടെ പദപ്രയോഗത്തിനെതിരായ പ്രതിഷേധത്തില്‍ എന്‍ ഡി എ എംപിമാരും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. ബി ജെ പിയുടെ എതിര്‍പ്പിനോട് പ്രതികരിച്ച രാഹുല്‍ ഗാന്ധി, താന്‍ സഭയിലെ ഒരു അംഗത്തെയും ഉദ്ദേശിച്ചല്ല ആ പദം ഉപയോഗിച്ചതെന്ന് വ്യക്തമാക്കിയെങ്കിലും, ഭരണപക്ഷത്തിന്റെ പ്രതിഷേധം തുടര്‍ന്നു.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും എഴുന്നേറ്റ് നിന്ന് ആ വാക്ക് ഉപയോഗിക്കരുതെന്ന് രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ചു. 

തുടര്‍ന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ആ പ്രയോഗം സഭാ നടപടികളില്‍ നിന്ന് നീക്കം ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ വിദ്യാഭ്യാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ആര്‍ എസ് എസിനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. വിദ്യാഭ്യാസമന്ത്രിയല്ല, ആര്‍ എസ് എസാണ് വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ആര്‍ എസ് എസുകാര്‍ വിദ്യാര്‍ഥികളെ അറിവും സത്യവും തേടാന്‍ അനുവദിക്കുന്നില്ല, പകരം അവര്‍ ഫാന്റസിയില്‍ കാണുന്ന സ്വന്തം ചരിത്രം പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ധര്‍മ്മേന്ദ്ര പ്രധാന്‍ ഒരു പ്രതീകം മാത്രമാണ്. വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ ശത്രു ആര്‍ എസ് എസ് ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജൂലൈ 20 ലെ പ്രതിഷേധത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ പൊലീസ് അതിക്രമത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയും രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം നടത്താന്‍ അമിത് ഷായാണ് ഉത്തരവിട്ടത് എന്ന് അദ്ദേഹം ആരോപിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക