
സിജെപി സമരത്തെV പരിഹസിച്ച് ആർഎസ്എസ് മുഖവാരികയായ ഓർഗനൈസർ രംഗത്ത്. പിസയും ബർഗറും കഴിക്കാനെത്തിയവരാണ് സമരക്കാരെന്നും, സുഹൃത്തുക്കളുടെ സമ്മർദ്ദം മൂലമാണ് കൗമാരക്കാർ സമരത്തിനെത്തിയതെന്നുമാണ് ലേഖനത്തിലെ വിമർശനം. സമരത്തിന് പിന്നിൽ ചൈനീസ് ചാരന്മാരാണെന്നും, എസ്എഫ്ഐയും ഐസയും തങ്ങളുടെ ദുഷ്ട ലക്ഷ്യങ്ങൾ നിറവേറ്റാൻ സമരവേദി ഉപയോഗിച്ചുവെന്നും ഓർഗനൈസറിലെ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
കോക്രോച്ച് ജനതാ പാർട്ടി ഓൺലൈനിൽ ആരംഭിച്ച പ്രചാരണം ജന്തർ മന്തറിലെ തെരുവുകളിലേക്ക് എത്തിയതോടെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ സമരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. എസ്എഫ്ഐ, ഐസ, എഐഎസ്എഫ്എ തുടങ്ങിയ സംഘടനകൾ മേളവും മുദ്രാവാക്യങ്ങളും പബ്ലിക് ലൈബ്രറികളുമായി കേന്ദ്രബിന്ദുവായി മാറിയപ്പോൾ, ചോദ്യപേപ്പർ ചോർച്ചയിൽ ആശങ്കപ്പെട്ട് എത്തിയ യഥാർഥ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ നിന്നും പിന്തള്ളപ്പെട്ടുപോയെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. എസ്എഫ്ഐ, എഐഎസ്എഫ്എ, ഐഎസ്എ പ്രവർത്തകർ മേളം, മുദ്രാവാക്യങ്ങൾ, മാർക്സിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന “പബ്ലിക് ലൈബ്രറികൾ”, സൂക്ഷ്മമായി ആസൂത്രണം ചെയ്ത നിരാഹാര സമരങ്ങൾ എന്നിവയുമായി പ്രതിഷേധത്തിന്റെ കേന്ദ്രബിന്ദുവായി മാറിയെന്നും ലേഖനം പറയുന്നു.
ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ ചൈന സന്ദർശിക്കുകയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയുള്ള പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ലേഖനത്തിൽ പറയുന്നു. എസ്എഫ്ഐ നേതാക്കളായ ആദർശ് എം സജിയും ഐഷ ഘോഷും, സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും കഴിഞ്ഞ ആഴ്ച ചൈനീസ് എംബസി സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു. ചൈനയുമായി ദീർഘകാല ആശയപരവും രാഷ്ട്രീയപരവുമായ അടുപ്പമുള്ളവരാണ് ഇവരെന്നും ലേഖനത്തിൽ ആരോപിക്കുന്നുണ്ട്.