Image

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ തെരുവിൽ പോരാടിയ എല്ലാ യുവജനങ്ങൾക്കും അഭിനന്ദനങ്ങൾ: ധർമേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി

Published on 25 July, 2026
 ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ തെരുവിൽ  പോരാടിയ എല്ലാ യുവജനങ്ങൾക്കും  അഭിനന്ദനങ്ങൾ: ധർമേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനഃസൃഷ്ടിക്കുന്നതിലേക്കുള്ള വളരെ വലിയൊരു ചുവടുവെപ്പാണ് ഈ രാജിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

 ജനാധിപത്യത്തെയും ഭരണഘടനയെയും സ്വന്തം ഭാവിയെയും സംരക്ഷിക്കാൻ തെരുവിൽ ഇറങ്ങി പോരാടിയ എല്ലാ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിക്കാൻ കഴിഞ്ഞ ഈ പ്രക്ഷോഭത്തിൽ അണിനിരന്ന ഓരോരുത്തരെയും ഓർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

എന്നിരുന്നാലും, പ്രക്ഷോഭത്തിന്റെ പ്രധാനപ്പെട്ട മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിക്കപ്പെടേണ്ടതുണ്ടെന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളെയും രാജ്യത്തിന്റെ ഭാവിയെയും അപമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പ് പറയണമെന്നും, സമരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ അക്രമം അഴിച്ചുവിട്ട കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ രണ്ട് ആവശ്യങ്ങൾ കൂടി അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും രാഹുൽ വ്യക്തമാക്കി. കർഷകരും തൊഴിലാളികളും പാവപ്പെട്ടവരുമടക്കം ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ ഇരയായ എല്ലാ വിഭാഗങ്ങളും സ്വന്തം ആത്മാഭിമാനത്തിനായി ഭരണഘടനാപരമായ രീതിയിൽ പോരാടണമെന്നും, ഈ സർക്കാരിനെ അധികാരത്തിൽ നിന്ന് മാറ്റാനുള്ള സമയം അടുത്തെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരും ഭയപ്പെടേണ്ടതില്ലെന്നും സർക്കാരിനെതിരായ പോരാട്ടത്തിൽ എല്ലാവരും മുന്നോട്ടുവരണമെന്നും രാഹുൽ ആഹ്വാനം ചെയ്തു.

അതേസമയം, ധർമേന്ദ്ര പ്രധാന്റെ രാജി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കേ വിശേഷിപ്പിച്ചത് “പാറ്റകളുടെ വിജയം” എന്നാണ്. ജീവനൊടുക്കിയ കുട്ടികളുടെ ചിത്രങ്ങളിലേക്ക് ചൂണ്ടിക്കൊണ്ട്, അവർക്ക് നീതി ലഭിച്ചതായി പറഞ്ഞ അദ്ദേഹം ഈ വിജയം ആ കുട്ടികൾക്ക് സമർപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇത് ഏകാധിപതിയുടെ പരാജയവും ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയമാണെന്ന് ജന്തർമന്തറിൽ ഒത്തുകൂടിയ സമരക്കാർ വൈകാരികമായി പ്രതികരിച്ചു. ബാധിതരായ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക, സമരക്കാരുടെ മേൽ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കുക, പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുക തുടങ്ങിയ ആവശ്യങ്ങളും സിജെപി മുന്നോട്ടുവെച്ചിട്ടുണ്ട്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ 35 ദിവസമായി തുടർന്ന ശക്തമായ സമരത്തിനൊടുവിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജി വെച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക