
റാവൽപിണ്ടി അഡിയാല ജയിലിൽ ഏകാന്തതടവിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ 73 കാരനായ ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും തടങ്കൽ അവസ്ഥയെക്കുറിച്ചും അന്താരാഷ്ട്ര സമൂഹത്തോട് അടിയന്തര അഭ്യർത്ഥന നടത്തി മകൻ കാസിം ഖാൻ. വാർത്താ ഏജൻസിയാണ് പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് സ്ഥാപകനായ ഇമ്രാൻ ഖാന്റെ നിലവിലെ ഗുരുതര സാഹചര്യങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്.
2023 ഓഗസ്റ്റ് 5-ന് ഇസ്‌ലാമാബാദ് വിചാരണ കോടതി തോഷഖാന നാഷണൽ ട്രഷറി കേസിൽ ഇമ്രാൻ ഖാനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെയാണ് അദ്ദേഹത്തിന്റെ തടങ്കൽ ആരംഭിക്കുന്നത്. തുടർന്നുള്ള വിവിധ കേസുകളിലെ കുറ്റാരോപണങ്ങളും ശിക്ഷകളും കാരണം നിലവിൽ അദ്ദേഹത്തിന്റെ തടവുകാലം 1,100 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ഏകദേശം മൂന്ന് വർഷത്തോളമായി അദ്ദേഹം ജയിലിൽ തുടരുകയാണ്.
ബ്രിട്ടനിൽ നിന്ന് തന്റെ മൂത്ത സഹോദരൻ സുലൈമാൻ ഖാനോടൊപ്പം സംസാരിച്ച കാസിം ഖാൻ, പിതാവിന്റെ ശാരീരികാവസ്ഥയെക്കുറിച്ചും പുറംലോകവുമായുള്ള ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടതിനെക്കുറിച്ചും കടുത്ത ആശങ്ക രേഖപ്പെടുത്തി. കഴിഞ്ഞ മാർച്ച് മാസത്തിന് ശേഷം തങ്ങളോട് സംസാരിക്കാൻ പിതാവിന് അനുവാദം നൽകിയിട്ടില്ലെന്നും, മാസങ്ങളായി അദ്ദേഹത്തെ ബന്ധപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണെന്നും കാസിം എക്‌സിലൂടെ വെളിപ്പെടുത്തി.
“അദ്ദേഹത്തിന്റെ കാഴ്ചശക്തി വഷളായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ എന്ത് തരം ചികിത്സയാണ് ലഭിക്കുന്നതെന്ന കാര്യത്തിൽ ഞങ്ങൾക്ക് യാതൊരു അറിവുമില്ല. അടിയന്തിരമായി അദ്ദേഹത്തിന് വിദഗ്ദ്ധ വൈദ്യസഹായം ആവശ്യമുണ്ട്,” കാസിം വ്യക്തമാക്കി. കുടുംബപരമോ നിയമപരമോ ആയ പിന്തുണ തടയപ്പെട്ടിരിക്കുന്നതിനാൽ പുറത്തുനിന്നുള്ള രണ്ടാമതൊരു വിവരത്തെ പോലും ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ഡിസംബറോടെ പാകിസ്ഥാൻ അധികാരികൾ ജയിലിലെ കൂടിക്കാഴ്ചകൾക്കും ആശയവിനിമയങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇമ്രാൻ ഖാൻ തന്റെ സഹോദരിയുമായുള്ള കൂടിക്കാഴ്ചയിൽ ആർമി ചീഫ് ഫീൽഡ് മാർഷൽ ജനറൽ അസിം മുനീറിനെ “മാനസികമായി അസ്ഥിരനായ മനുഷ്യൻ” എന്ന് പരാമർശിച്ചതിന് പിന്നാലെയാണ് സന്ദർശകർക്ക് പൂർണ്ണ നിരോധനം വന്നത്.
പാകിസ്ഥാനിലെ നിലവിലെ ഭരണരീതിയെ രൂക്ഷമായി വിമർശിച്ച കാസിം, ഈ പ്രശ്നം ഒരു പിതാവിന്റെ മാത്രം വിഷയമല്ലെന്നും രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്നതാണെന്നും പറഞ്ഞു.