
റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു. രാജ്യസഭയിലെ എം.പി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് ഈ രാജി. റെയിൽവേക്ക് പുറമെ ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു.
അടുത്ത വർഷം പഞ്ചാബിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രവനീത് സിംഗ് ബിട്ടു മത്സരിച്ചേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. പഞ്ചാബിലെ പ്രമുഖ ബിജെപി നേതാക്കളിൽ ഒരാളായ അദ്ദേഹത്തിന്റെ ഈ പടിയിറക്കം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനായ ബിട്ടു 2024-ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ഒഴിവുവന്ന സീറ്റിലേക്കുള്ള ശേഷിക്കുന്ന കാലാവധിയിലേക്ക് രാജസ്ഥാനിൽ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ജൂണിൽ അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചിരുന്നു. ഇതിനിടയിൽ ദിൽജിത് ദോശാന്ത് അഭിനയിച്ച ‘സത്‌ലജ്’ എന്ന ചിത്രത്തെ അദ്ദേഹം പരസ്യമായി വിമർശിച്ചത് വലിയ രീതിയിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.