Image

രാജ്യമെങ്ങും സമരജ്വാല: ഡൽഹിയിലേക്ക് കൂടുതൽ കേന്ദ്രസേന; കനത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം

Published on 24 July, 2026
രാജ്യമെങ്ങും സമരജ്വാല: ഡൽഹിയിലേക്ക് കൂടുതൽ കേന്ദ്രസേന;  കനത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം

ന്യൂഡൽഹി:  നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ നടപടിയിലും പ്രതിഷേധിച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി കേന്ദ്രസർക്കാർ. ഛത്തീസ്ഗഡിൽ നിന്ന് 10 സി.ആർ.പി.എഫ് കമ്പനികളെക്കൂടി എയർലിഫ്റ്റ് ചെയ്ത് ഡൽഹിയിൽ വിന്യസിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. 

അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഏകദേശം 150 സി.എ.പി.എഫ് കമ്പനികളെ ഡൽഹിയിൽ വിന്യസിക്കുമെന്ന് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ഒരു സി.എ.പി.എഫ് കമ്പനിയിൽ ഏകദേശം 100 സേനാംഗങ്ങളാണ് ഉണ്ടാകുക. ഇത്തരം നൂറോളം കമ്പനികളെ ഇതിനകം തന്നെ ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാന പരിപാലന ചുമതലകളിൽ ഈ അധിക സേന പ്രാദേശിക പോലീസിനെ സഹായിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡൽഹിയിൽ വിന്യസിക്കാൻ നിശ്ചയിച്ചിരുന്ന എല്ലാ കേന്ദ്ര സായുധ പോലീസ് സേനാ യൂണിറ്റുകളോടും നേരത്തെ റിപ്പോർട്ട് ചെയ്യാൻ വ്യാഴാഴ്ച നടന്ന സുരക്ഷാ അവലോകന യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം,  വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പടരുന്നു. മുംബൈയിലുടനീളം നടന്ന ചെറുതും വലുതുമായ ഒത്തുചേരലുകൾ മുതൽ ബിഹാറിലെ വിവിധ ജില്ലകളിൽ നടന്ന മാർച്ചുകൾ വരെ, ഹരിയാനയിലെ സർവ്വകലാശാലയിൽ നടന്ന നിരാഹാര സമരം മുതൽ നീറ്റ് പൂർണ്ണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ നടന്ന പ്രക്ഷോഭങ്ങൾ വരെ ഇത് നീളുന്നു. 

മുംബൈയിൽ, നിരോധനാജ്ഞ ലംഘിച്ചതിന് 150-ലധികം പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെ സമരവുമായി ബന്ധപ്പെട്ട ആകെ കേസുകളുടെ എണ്ണം 17 ആയി. ഈ ആഴ്ച ആദ്യം ശിവാജി പാർക്കിൽ വലിയ ഒത്തുചേരലുകൾ നടന്നിരുന്നു. മാൻഖുർദ്, ദാരുഖാന, മുംബൈ സർവകലാശാലയുടെ കലീന കാമ്പസ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ ഉയ‌ർന്നു. 

ബിഹാറിൽ, കട്ടിഹാർ, ദർഭംഗ, ബെഗുസരായ് എന്നിവിടങ്ങളിൽ മത്സരപരീക്ഷകളിലെ അപാകതകൾക്കെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാർ സംഘടിക്കുകയും മാർച്ച് നടത്തുകയും ചെയ്തു. കട്ടിഹാറിൽ പ്രതിഷേധം കല്ലേറിലേക്ക് നീങ്ങുകയും ബെഗുസരായിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും ചെയ്തു. ദർഭംഗയിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും അഞ്ചോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ദർഭംഗ ഡി.എം കൗശൽ കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും നൂറുകണക്കിന് ആളുകളാണ് ഗുവാഹത്തിയിൽ ഒത്തുകൂടിയത്.

ഹരിയാനയിൽ, കുരുക്ഷേത്ര സർവകലാശാലയിലെയും ജിന്ദ് ചൗധരി രൺബീർ സിംഗ് സർവകലാശാലയിലെയും വിദ്യാർത്ഥികൾ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധ മാർച്ച് നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ജിന്ദ് ബാർ അസോസിയേഷന്റെ ആഹ്വാനപ്രകാരം അഭിഭാഷകർ ജോലി ബഹിഷ്കരിച്ചു. വെള്ളിയാഴ്ച കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ ഹിസാർ ബാർ അസോസിയേഷൻ അഭിഭാഷകരോട് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച ഡൽഹിയിൽ പോലീസ് നടത്തിയ നടപടിക്കിടെ വിദ്യാർത്ഥികൾക്ക് നേരെ കടുത്ത ബലപ്രയോഗം ഉണ്ടായെന്നും വിദ്യാർത്ഥിനികൾ കൈയേറ്റം ചെയ്യപ്പെട്ടെന്നും അഭിഭാഷകർ ആരോപിച്ചു.

അതേസമയം, തമിഴ്‌നാട്ടിൽ, നീറ്റ് പൂർണ്ണമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. ചെന്നൈ, മധുര, ഈറോഡ് എന്നിവിടങ്ങളിൽ വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ പ്രവർത്തകരും ഏകോപിപ്പിച്ച പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ അംഗങ്ങൾ മധുരയിൽ റെയിൽവേ ട്രാക്ക് ഉപരോധിച്ചു

സമരം തുടരുന്ന പശ്ചാത്തലത്തിൽ സെൻട്രൽ ഡൽഹിയിലെ 18 സ്റ്റേഷനുകൾ അടച്ചിടുമെന്ന് ഡൽഹി മെട്രോ (ഡി.എം.ആർ.സി) അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച മുതൽ 16 മെട്രോ സ്റ്റേഷനുകൾ ഡി.എം.ആർ.സി അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനുപിന്നാലെ വ്യാഴാഴ്ച വൈകുന്നേരം ഝാന്ദേവാലൻ സ്റ്റേഷനും ഇന്ന് രാവിലെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനും അടയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനുകളുടെ എൻട്രി ഗേറ്റുകൾ നിലവിൽ തുറന്നതായി ഡി.എം.ആർ.സി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക