
ഡൽഹി: വിദ്യാർത്ഥി പ്രതിഷേധത്തിനെതിരായ അതിക്രമങ്ങൾക്കെതിരെ പ്രതിഷേധം നടത്തിയ രാഹുൽ ഗാന്ധി അടക്കം കോൺഗ്രസ് നേതാക്കളെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്ത പൊലീസ് നടപടിയിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് നിരത്തിൽ വലിച്ചിഴച്ചുവെന്നും പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസാണ് തടഞ്ഞതെന്നും വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
നിരവധി എം.പിമാരെ കയ്യേറ്റം ചെയ്തു. ഡൽഹി പൊലിസിൻ്റെ അതിക്രമം ജനാധിപത്യവിരുദ്ധമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. "വിദ്യാർഥികളുടെ ന്യായമായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ് കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും ചെയ്ത തെറ്റ്. ഇന്നലെ ഡൽഹിയിലെ തെരുവുകളിൽ വിദ്യാർഥികളുടെ ചോര വീണു. ഫാസിസം നിറഞ്ഞാടി. അതിൻ്റെ തുടർച്ചയാണ് ഇന്നും കണ്ടത്. കേന്ദ്ര സർക്കാർ എല്ലാത്തിനെയും ഭയക്കുന്നു. എല്ലാവരേയും ഭയപ്പെടുത്തുന്നു," വി.ഡി സതീശൻ പറഞ്ഞു.
ഭീതിയുടെ രാഷ്ട്രീയത്തെ കോൺഗ്രസ് ഭയക്കുന്നില്ലെന്നും രാഹുൽ ഗാന്ധിയും ഒപ്പമുള്ളവരും പറയുന്നത് രാജ്യത്തിൻ്റെ വികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ വികാരത്തെ അടിച്ചമർത്താമെന്ന് കരുതുന്നുവെങ്കിൽ അത് മൗഢ്യമാണെന്നും വി.ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.