
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി അടക്കം വിദ്യാർഥി - യുവജന പ്രക്ഷോഭകർ മുന്നോട്ടുവെയ്‌ക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ. ജന്തർമന്തറിലെ നിരാഹാര സമരവും തിങ്കളാഴ്‌ചത്തെ പൊലീസ് നടപടിയുമെല്ലാം രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെയ്‌ക്കുകയാണ്. രൂക്ഷമായ തൊഴിലില്ലായ്‌മയ്‌ക്കും വിദ്യാഭ്യാസ മേഖലയിലെ കൂട്ടകുഴപ്പങ്ങൾക്കും പരിഹാരം കാണാൻ കൂട്ടാക്കാത്ത സർക്കാർ പ്രക്ഷോഭകരുമായി ചർച്ചയ്‌ക്ക് വിസമ്മതിക്കുകയാണ്. സർക്കാർ നയങ്ങൾക്കെതിരായ രോഷത്തെ അടിച്ചമർത്താമെന്നത് ബിജെപി സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.
കോക്ക്‌റോച്ച് ജനതാ പാർടിയുടെയും വിദ്യാർഥി സംഘടനകളുടെയും ആഹ്വാനപ്രകാരം പാർലമെന്റിലേക്ക് നടത്തിയ ചരിത്രപരമായ മാർച്ചിൽ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാർഥികളെയും യുവജനങ്ങളെയും അഭിനന്ദിക്കുകയാണ്. യുവാക്കളുടെ പ്രക്ഷോഭത്തോട് മുഖംതിരിച്ച മോദി സർക്കാരിന്റെ ഏകാധിപത്യ നിലപാടിനുള്ള തക്കതായ മറുപടിയായി മാർച്ച് മാറി. സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിചാർജിനെയും കണ്ണീർ വാതക പ്രയോഗത്തെയും അപലപിക്കുന്നു.
പൊലീസ് അതിക്രമത്തിൽ വിദ്യാർഥിനികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് പൊലീസ് നടപടി. ഗോൾ മാർക്കറ്റിൽ സിപിഐ എം ആസ്ഥാനമായ എകെജി ഭവന് മുന്നിലും പൊലീസിന്റെ ലാത്തിപ്രയോഗമുണ്ടായി. പാർലമെന്റ് മാർച്ചിൽ അഭൂതപൂർവമായ പങ്കാളിത്തമാണുണ്ടായത്. ചോദ്യപേപ്പർ ചോർച്ചയിൽ ഒരു നടപടിക്കും മോദി സർക്കാർ തയാറായിട്ടില്ല. എൻടിഎ പിരിച്ചുവിടാനും കൂട്ടാക്കിയിട്ടില്ല. പ്രക്ഷോഭകരുടെ ആവശ്യങ്ങളോട് സർക്കാർ ധിക്കാരപൂർവ്വം മുഖംതിരിക്കുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി.
പ്രധാനെ പുറത്താക്കണം, നാഷണൽ ടെസ്‌റ്റിങ് ഏജൻസി പിരിച്ചുവിടണം, പ്രക്ഷോഭത്തെ തുടർന്ന് അറസ്‌റ്റുചെയ്യപ്പെട്ടവരെ എത്രയും വേഗം വിട്ടയക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ ഇതുവരെ ഈ ആവശ്യങ്ങളിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ സർക്കാർ വിദ്യാർത്ഥികൾക്കൊപ്പമാണെന്നും കുറ്റക്കാർക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞതായി ഇന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച ദേശീയ ആശങ്കയാണെന്നാണ് അദ്ദേഹം യോഗത്തിൽ പറഞ്ഞത്. ചോദ്യപേപ്പർ ചോർന്നു എന്ന ആരോപണം ഉയർന്നപ്പോൾ തന്നെ സർക്കാർ ദ്രുതഗതിയിൽ നടപടിയെടുത്തു.13 പേരെ അറസ്റ്റ് ചെയ്തു. സർക്കാർ വിദ്യാർത്ഥികൾക്കൊപ്പം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.