
ന്യൂ ഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇറാനും അമേരിക്കയും തമ്മിലുളള സംഘര്‍ഷം കടുക്കുന്ന പശ്ചാത്തലത്തില്‍ ഇറാനിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് പുതിയ യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ പൗരന്മാര്‍ ഇറാനിലേക്കുളള എല്ലാ യാത്രകളും ഈ ഘട്ടത്തില്‍ മാറ്റി വെയ്ക്കണമെന്നാണ് നിര്‍ദേശം. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസ്സിയാണ് പുതിയ യാത്രാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ സുരക്ഷിതമാകുന്നത് വരെ യാത്രകള്‍ മാറ്റി വെയ്ക്കണമെന്ന് എംബസ്സി നിര്‍ദേശിക്കുന്നു. അടിയന്തരമായതോ അല്ലാത്തതോ ആയ ഏതൊരു ആവശ്യത്തിനും ഇപ്പോള്‍ ഇന്ത്യക്കാര്‍ ഇറാനിലേക്ക് യാത്ര ചെയ്യരുത് എന്നാണ് അറിയിപ്പ്.
നിലവില്‍ ഇറാനില്‍ ഉളള വിദ്യാര്‍ത്ഥികളോ ബിസിനസ്സുകാരോ അടക്കമുളള ഇന്ത്യക്കാര്‍ തല്‍ക്കാലത്തേക്ക് രാജ്യത്തേക്ക് തിരിച്ച് വരുന്ന കാര്യം പരിഗണിക്കണമെന്നും ലഭ്യമായ വിമാന സര്‍വ്വീസുകള്‍ ഉപയോഗിച്ച് ഇറാന്‍ വിടണമെന്നും ഇന്ത്യന്‍ എംബസ്സി നിര്‍ദ്ദേശിക്കുന്നു. അതേസമയം ഇറാനില്‍ തന്നെ തുടരേണ്ടി വരുന്ന ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പുലര്‍ത്തണം.പ്രാദേശിക മാധ്യമങ്ങളിലൂടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കണമെന്നും സൈനിക നീക്കം നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ഇറാന്റെ തെക്കന്‍ തീര പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്.
ഇറാനിലുള്ള ഇന്ത്യക്കാരിൽ ഇതുവരെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യാത്തവർ ഉണ്ടെങ്കിൽ ഉടൻ തന്നെ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഇന്റർനെറ്റ് തടസ്സങ്ങൾ ഉള്ളവർക്ക് ഇന്ത്യയിലുള്ള അവരുടെ ബന്ധുക്കളുടെ സഹായത്തോടെ രജിസ്ട്രേഷൻ പൂർത്തിയാക്കാം. പാസ്പോർട്ടും മറ്റ് പ്രധാന തിരിച്ചറിയൽ രേഖകളും എപ്പോഴും കയ്യിൽ കരുതണമെന്നും നിർദ്ദേശമുണ്ട്.