
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ പ്രത്യക അന്വേഷണ സംലത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം. ശാസ്ത്രീയ പരിശോധനകളുടെ ഫലം ലഭിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചതോടെയാണ് ജസ്റ്റീസ് രാജ വിജയരാഘവൻ അധ്യക്ഷനായ ദേവസ്വം ബെഞ്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.
2025 ല്‍ ദ്വാരപാലക ശില്‍പത്തിലെ പാളി കടത്താന്‍ ശ്രമിച്ച കേസില്‍ പ്രത്യേകം എഫ്‌ഐആര്‍ ഇടില്ലെന്നും ഈ കേസ് 2019 ലെ സ്വര്‍ണക്കൊള്ളക്ക് ഒപ്പം ചേര്‍ത്തതായും എസ്‌ഐടി അറിയിച്ചു. 2025ല്‍ പാളി കടത്തിയ ശ്രമിച്ച കേസില്‍ 54 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും ശാസ്ത്രീയ പരിശോധനയില്‍ പ്രതികള്‍ നടത്തിയ കുറ്റകൃത്യത്തിന്റെ രീതി മനസിലായെന്നും എസ്‌ഐടി അറിയിച്ചു. സെപ്റ്റംബര്‍ 3 ന് കേസ് വീണ്ടും പരിഗണിക്കും.
ജാർഖണ്ഡിലെ സിഎസ്ഐആർ നാഷണൽ മെറ്റലർജിക്കൽ ലാബിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് ഈ മാസം ആദ്യം എസ്ഐടിക്ക് ലഭിച്ചിരുന്നു. എങ്ങനെയാണ് പ്രതികൾ സ്വർണം കവർന്നതെന്ന വിവരങ്ങൾ ഇതിലുണ്ടെന്നാണ് റിപ്പോർട്ട്. ചെമ്പിൽനിന്ന് സ്വർണം വേർതിരിക്കാൻ ഉപയോഗിച്ച ലായനി സംബന്ധിച്ച് വിശദമായി അന്വേഷിച്ച എസ്ഐടി, ലാബിലെ ശാസ്ത്രജ്ഞരിൽ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
വിജയ് മല്യയും സ്മാർട്ട് ക്രിയേഷൻസും സ്വർണം പൂശിയ സമയത്ത് ഓരോ പാളികളിലും എത്ര അളവ് സ്വർണമുണ്ടായിരുന്നെന്നും അതിലെത്ര സ്വർണം നഷ്ടപ്പെട്ടെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നാണ് വിവരം.