
ന്യൂഡൽഹി: ഏകദേശം 19 വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊൽക്കത്ത സന്ദർശനത്തിന് ഒരുങ്ങുന്ന പ്രവാസി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിൻ, പശ്ചിമ ബംഗാളിലെ ഇടതുപക്ഷ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. തന്നെ ബിജെപിയുടെയും ആർഎസ്എസിന്റെയും അനുഭാവിയെന്നു ചിത്രീകരിക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, തന്റെ സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത് ഒരു മതേതര സംഘടനയാണെന്നും അവർ വ്യക്തമാക്കി.
സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് തസ്ലീമയുടെ പ്രതികരണം. പുരോഗമന മുസ്ലിം നേതാവായ ഉസ്മാൻ ഗനി മല്ലിക്കിന്റെ നേതൃത്വത്തിലുള്ള 'സെക്കുലർ മിഷൻ' എന്ന സംഘടനയുടെ ക്ഷണപ്രകാരമാണ് താൻ കൊൽക്കത്തയിലെത്തുന്നതെന്ന് അവർ പറഞ്ഞു.
"എന്നെ കൊൽക്കത്തയിലേക്ക് കൊണ്ടുവരുന്നത് ബിജെപിയല്ല. പശ്ചിമ ബംഗാൾ സർക്കാരും എന്നെ ക്ഷണിച്ചിട്ടില്ല. എന്റെ സന്ദർശനത്തിന് സുരക്ഷ ഒരുക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ ഭരണപരമായ ഉത്തരവാദിത്തം മാത്രമാണ്. ഏത് സംസ്ഥാനത്തേക്കായാലും ഞാൻ പോകുമ്പോൾ അവിടുത്തെ സർക്കാർ സുരക്ഷ ഉറപ്പാക്കുന്നത് സ്വാഭാവിക നടപടിയാണ്," തസ്ലീമ കുറിച്ചു.
പശ്ചിമ ബംഗാളിൽ നിന്ന് തന്നെ പുറത്താക്കിയ ഇടതുപക്ഷ നേതാക്കളാണ് ഇപ്പോൾ തന്നെ ഹിന്ദുത്വ, ബിജെപി, ആർഎസ്എസ് അനുകൂലിയെന്ന് വിശേഷിപ്പിക്കുന്നതെന്ന് അവർ ആരോപിച്ചു.
കേരളത്തിലെ സി.പി.എം. സർക്കാരിന്റെ ക്ഷണപ്രകാരം താൻ നിരവധി തവണ എത്തിയിരുന്നുവെന്നും, അന്ന് ഇത്തരക്കാർ തന്നെ ഇടതുപക്ഷ അനുകൂലിയെന്ന് വിളിച്ചിരുന്നില്ലല്ലോ എന്നും അവർ ചോദിച്ചു. അന്നത്തെ സന്ദർശനങ്ങളിൽ തനിക്ക് ഇസഡ് പ്ലസ് സുരക്ഷയും ഊഷ്മള സ്വീകരണവും ലഭിച്ചതായും തസ്ലീമ ചൂണ്ടിക്കാട്ടി.
18 വർഷവും എട്ട് മാസവും പത്ത് ദിവസവും കഴിഞ്ഞാണ് താൻ വീണ്ടും കൊൽക്കത്തയിലേക്ക് മടങ്ങുന്നതെന്നും, വെറും രണ്ട് ദിവസത്തെ സന്ദർശനത്തെ ചുറ്റിപ്പറ്റി വ്യാജപ്രചാരണം നടത്തുന്നതെന്തിനാണെന്നും അവർ ചോദിച്ചു.
ഇടതുമുന്നണി സർക്കാർ തന്നെ കൊൽക്കത്തയിൽ നിന്ന് പുറത്താക്കിയെന്നും, തുടർന്ന് അധികാരത്തിലെത്തിയ തൃണമൂൽ കോൺഗ്രസ് സർക്കാർ സംസ്ഥാനത്ത് പ്രവേശിക്കുന്നതിൽ തടസ്സം സൃഷ്ടിച്ചതായും, താൻ രചിച്ച ടെലിവിഷൻ പരമ്പരയുടെ സംപ്രേഷണം തടയുകയും പുസ്തക പ്രകാശനം വിലക്കുകയും ചെയ്തതായും തസ്ലീമ ആരോപിച്ചു.
അഭിപ്രായസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മുസ്ലിം സമൂഹത്തിനുള്ളിലെ പരിഷ്കാര വിഷയങ്ങളിലും ചില ഇടതുപക്ഷ നേതാക്കൾ മൗനം പാലിക്കുകയാണെന്നും, മതമൗലികവാദത്തെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് അവർ സ്വീകരിക്കുന്നതെന്നും തസ്ലീമ വിമർശിച്ചു.
2007 നവംബറിന് ശേഷമുള്ള ആദ്യ കൊൽക്കത്ത സന്ദർശനമാണ് ഇത്. ആത്മകഥയായ ദ്വിഖണ്ഡിതയിലെ ചില ഭാഗങ്ങളെ ചൊല്ലി വ്യാപക പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് അന്നത്തെ ഇടതുമുന്നണി സർക്കാർ തസ്ലീമയെ കൊൽക്കത്ത വിടാൻ നിർദേശിച്ചിരുന്നു. കലാപസമാന സാഹചര്യത്തെ തുടർന്ന് സൈന്യത്തെ വിന്യസിച്ച ശേഷമാണ് അവരെ സംസ്ഥാനത്തുനിന്ന് സുരക്ഷയോടെ മാറ്റിയത്.
വരാനിരിക്കുന്ന ഈ സന്ദർശനം പശ്ചിമ ബംഗാളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രത്യേക ശ്രദ്ധ നേടുകയാണ്.