
ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരനെന്ന അർജന്റീന ഇതിഹാസ താരം ലയണൽ മെസിയുടെ റെക്കോർഡ് മറികടന്നതിനു പിന്നാലെ ശ്രദ്ധേയ മറുപടിയുമായി ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ. സ്പെയിനിനെതിരായ ഫൈനലിൽ ഗോളടിച്ച് മെസി റെക്കോർഡ് തിരികെ പിടിക്കുമെന്നു എംബാപ്പെ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ മൂന്നാം സ്ഥാന പോരിൽ 6-4നു ഫ്രാൻസ് തോറ്റെങ്കിലും ഈ പോരാട്ടത്തിൽ ഇരട്ട ഗോൾ നേടിയാണ് എംബാപ്പെ ചരിത്ര റെക്കോർഡ് സ്വന്തം പേരിലാക്കിയത്.
ലോകകപ്പിൽ നിലവിൽ എംബാപ്പെയ്ക്ക് 22 ഗോളുകളായി. 21 ഗോളുകളാണ് മെസിയ്ക്കുള്ളത്. ഫൈനലിൽ ഇരട്ട ഗോൾ നേടിയാൽ മെസി റെക്കോർഡ് തിരികെ പിടിക്കും. ഒരു ഗോൾ നേടിയാൽ റെക്കോർഡ് ഇരുവരും പങ്കിടും.
'ലിയോ എല്ലായ്പ്പോഴും ഗോൾ നേടുന്ന താരമാണ്. അദ്ദേഹം ഫൈനലിൽ ഗോൾ അടിക്കും അതുറപ്പാണ്'- ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. നിലവിൽ ഗോൾഡൻ ബൂട്ട് പോരാട്ടവും മെസിയും എംബാപ്പെയും തമ്മിലാണ്. മെസി 8 ഗോളുകളുമായി രണ്ടാമത് നിൽക്കുമ്പോൾ 10 ഗോളുകളുമായി എംബാപ്പെയാണ് മുന്നിൽ.
മുൻ ജർമൻ ഇതിഹാസ സ്ട്രൈക്കർ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് മെസിയോ എംബാപ്പെയോ തകർക്കുമെന്നു ഉറപ്പിച്ചാണ് ലോകകപ്പ് തുടങ്ങിയത്. ഇരുവരും തമ്മിൽ ഈ റെക്കോർഡിനായി ടൂർണമെന്റിൽ നടന്നത് സമാനതകളില്ലാത്ത പോരാട്ടം കൂടിയാണ്. മെസിയാണ് ആദ്യ ക്ലോസെയുടെ റെക്കോർഡ് മറികടന്നത്. പിന്നീട് നേട്ടം 21ൽ എത്തിച്ചു. എന്നാൽ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിലെ ഇരട്ട ഗോൾ എംബാപ്പെയെ മുന്നിലെത്തിച്ചു.
ഈ എഡിഷനിൽ 10 ഗോൾ നേടിയ താരം 2018, 2022 ലോകകപ്പുകളിലായി 12 ഗോളുകളും നേടി. വ്യക്തിഗത മികവ് തനിക്കു വലിയ ആശ്വാസമൊന്നും നൽകുന്നില്ലെന്നു താരം തുറന്നു സമ്മതിച്ചു. കാരണം ഫ്രാൻസ് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടാണ് മടങ്ങുന്നത്.