
ലഹരിമരുന്നു മൂലമുള്ള മരണങ്ങൾ കുറയ്ക്കുന്നതിനായി നടപ്പിലാക്കുന്ന 'ഹാം റിഡക്ഷൻ' പദ്ധതികൾക്കുള്ള ധനസഹായം വെട്ടിക്കുറയ്ക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ആരോഗ്യവകുപ്പ് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്റെയും നീക്കത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങൾ രംഗത്ത്.
സിറിഞ്ച് വിതരണം, ലഹരിമരുന്നിലെ അപകടകരമായ കെമിക്കലുകൾ തിരിച്ചറിയാനുള്ള ടെസ്റ്റ് സ്ട്രിപ്പുകൾ തുടങ്ങിയ പദ്ധതികൾക്ക് ഫെഡറൽ ഫണ്ട് നിഷേധിച്ചെങ്കിലും ഫ്ലോറിഡ, ഒഹായോ, കെന്റക്കി, ഇന്ത്യാന തുടങ്ങിയ സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ഇതിനായി ഫണ്ട് നീക്കി വയ്ക്കുകയാണ്.
ഇത്തരം പ്രതിരോധ മാർഗങ്ങൾ കാരണമാണ് കോവിഡിന് ശേഷം ലഹരിമരണ നിരക്ക് ഒരു ലക്ഷത്തിൽ നിന്ന് എഴുപതിനായിരത്തിലേക്ക് കുറഞ്ഞതെന്ന് സംസ്ഥാന ഭരണാധികാരികൾ വ്യക്തമാക്കുന്നു. എന്നാൽ, സൂചികൾ വിതരണം ചെയ്യുന്നതും സുരക്ഷിത ലഹരി ഉപയോഗ കേന്ദ്രങ്ങൾ ഒരുക്കുന്നതും ലഹരി മാഫിയകൾക്ക് വളമാകുമെന്നും അതിനാൽ ആത്മീയവും കൗൺസിലിംഗ് അധിഷ്ഠിതവുമായ പുനരധിവാസ പദ്ധതികൾക്കാണ് ഊന്നൽ നൽകേണ്ടതെന്നുമാണ് കെന്നഡിയുടെ നിലപാട്.
ഫെഡറൽ സഹായം നിർത്തലാക്കുന്നത് രാജ്യത്തെ ലഹരിവിമുക്ത പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.