
തിരുവനന്തപുരം: കപ്പല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ടാറ്റ പ്രതിനിധികളുമായി മുഖ്യമന്ത്രിയോടൊപ്പം ചര്‍ച്ച നടത്തുന്നതിന്റെ ചിത്രം കുഞ്ഞാലിക്കുട്ടി പുറത്തു വിട്ടു. കഴിഞ്ഞ നിയമസഭ സമ്മേളനകാലത്താണ് ടാറ്റ പ്രതിനിധികളുമായി ചര്‍ച്ച നടന്നതെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഷിപ്പിങ് മേഖലയുമായി ബന്ധപ്പെട്ട പദ്ധതി തന്നെയാണ് ചര്‍ച്ച ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ തുടര്‍ച്ചയായാണ് കൂടിക്കാഴ്ച നടന്നത്. സര്‍ക്കാരുകള്‍ തുടര്‍ച്ചയാണ്. കേരളത്തില്‍ 300 കോടി രൂപയുടെ നിക്ഷേപം നടത്താമെന്ന് ടാറ്റ നേരത്തെ അറിയിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെ ടാറ്റയുമായി ചര്‍ച്ചകളൊന്നും തന്നെ നടന്നിട്ടില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ടാറ്റ പ്രതിനിധികള്‍ തങ്ങളെ വന്ന് കണ്ടിരുന്നു. മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ല. പദ്ധതിയുടെ ആകെ നിക്ഷേപത്തുകയെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്. ജൂണ്‍ 29 ന് നടന്ന ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ സംരംഭത്തിനായി ടാറ്റ 10,000 കോടി നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്. മുഖ്യമന്ത്രി വി ഡി സതീശൻ എട്ടുകാലി മമ്മൂഞ്ഞാകരുതെന്ന് കഴിഞ്ഞദിവസം മുൻമന്ത്രി പി. രാജീവ് വിമർശിച്ചിരുന്നു.