
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെടുന്നതുകൊണ്ട് മാത്രം ഒരാൾക്ക് പൗരത്വം നഷ്ടമാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിക്കൊണ്ട് ഉത്തരവിട്ടു. ഒരു വ്യക്തിയുടെ പൗരത്വം നിർണ്ണയിക്കാനുള്ള ആത്യന്തികമായ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനല്ല. വോട്ടർ പട്ടികയിൽ നിന്നുള്ള ഒഴിവാക്കൽ താനേ പൗരത്വം ഇല്ലാതാക്കാൻ കാരണമാകില്ലെന്ന് മുൻപ് ബിഹാർ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ്‌ഐആർ) വിധിന്യായത്തിൽ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ജസ്റ്റിസുമാർ ഓർമ്മിപ്പിച്ചു.
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടവരുടെ അപ്പീലുകൾ കേൾക്കാൻ രൂപീകരിച്ച അത്‌ലറ്റ് ട്രൈബ്യൂണലുകളിലെ നടപടികൾ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രസേൻജിത് ബോസ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണം. ട്രൈബ്യൂണലുകൾക്ക് കീഴിൽ നിലവിൽ 34 ലക്ഷത്തോളം അപ്പീലുകൾ തീർപ്പാകാനുണ്ടെന്ന് ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചു. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമൂലം ജനങ്ങൾക്ക് റേഷൻ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെന്നും ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വോട്ടർ പട്ടികയിലെ ഒഴിവാക്കലിന്റെ പേരിൽ ആരുടെയും പൗരത്വം ഇല്ലാതാകുന്നില്ലെന്ന് കോടതി ഉറപ്പിച്ചു പറഞ്ഞത്.
വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന വ്യക്തികളുടെ പൗരത്വം സംബന്ധിച്ച അന്തിമമായ തീരുമാനമെടുക്കാനായി വിവരങ്ങൾ കേന്ദ്ര സർക്കാരിന് കൈമാറേണ്ട ബാധ്യത തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്നും കോടതി വ്യക്തമാക്കി. പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതിയുടെ ഈ ഇടപെടൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ ലക്ഷക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകും. ബംഗാളിലെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾക്കൊപ്പം ഈ കേസും തുടർ വാദങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയാണ്.