
പാലക്കാട്: സംസ്ഥാനത്തെ അപ്രതീക്ഷിത പവർ കട്ട് മൂലം അത്യാസന്ന നിലയിലായിരുന്ന രോഗി മരിച്ചതായി ആരോപിച്ച് ബന്ധുക്കൾ. പാലക്കാട് സ്വദേശി എം. കൃഷ്ണനാണ് മരിച്ചത്. ഓക്സിജൻ സഹായത്തോടെയാണ് കൃഷ്ണനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. വീട്ടിലും ഓക്സിജൻ നൽകിയിരുന്നു. ഓക്സിജൻ സംവിധാനം പവർ കട്ട് മൂലം തടസപ്പെടുകയായിരുന്നു.
രോഗി ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയപ്പോൾ കെഎസ്ഇബിയിൽ വിളിച്ചുവെന്നും തങ്ങൾക്കൊന്നും ചെയ്യാനാകില്ല എന്നായിരുന്നു മറുപടിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. രാത്രി 12 മണിയോടെ കറന്‍റ് പോയതോടെയാണ് കൃഷ്ണന്‍റെ ഓക്സിജൻ ലെവൽ കുറഞ്ഞത്. എന്തു കൊണ്ട് ഇൻവേർട്ടർ വാങ്ങിയില്ല എന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ തങ്ങളോട് ചോദിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഭരിക്കുന്നവരോട്.... നിങ്ങൾ ഈ നാടിനെ ഇരുട്ടിൽ ആക്കുമ്പോൾ... നിങ്ങൾ ഓർക്കണം.... ആരും അറിയപ്പെടാതെ ഇതു പോലെ ജീവനുകൾ ശ്വാസം കിട്ടാതെ നഷ്ടപെടുന്നു എന്ന സത്യം....എല്ലാവർക്കും ഓക്സിജൻ സിലിണ്ടർ ഇൻവെർട്ടർ മേടിക്കാനുള്ള വരുമാനം ഉണ്ടാകില്ല എന്നും ആരോഗ്യ പ്രവർത്തകയായ ചിത്ര അഭയ് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.