Image

കെഎസ് യു പ്രസിഡന്റിനെ കണ്ടഭാവം നടിക്കാതെ മുഖ്യമന്ത്രി; സമുന്നതരെ കാണുമ്പോള്‍ ചിരിക്കുക താൻ പഠിച്ച രാഷ്ട്രീയമെന്ന് അലോഷ്യസ് സേവ്യർ

Published on 17 July, 2026
കെഎസ് യു പ്രസിഡന്റിനെ കണ്ടഭാവം നടിക്കാതെ മുഖ്യമന്ത്രി; സമുന്നതരെ കാണുമ്പോള്‍ ചിരിക്കുക താൻ പഠിച്ച രാഷ്ട്രീയമെന്ന്  അലോഷ്യസ് സേവ്യർ

കൊച്ചി: പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് കെഎസ് യു- മുഖ്യമന്ത്രി വി ഡി സതീശന്‍ തര്‍ക്കം മുറുകുന്നു. കൊച്ചി തേവരയില്‍ മുഖ്യമന്ത്രിയും കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ഒരു പരിപാടിയില്‍ പങ്കെടുത്തിട്ടും, കണ്ട ഭാവം നടിക്കാതെ വിഡി സതീശന്‍ മടങ്ങി. മുഖ്യമന്ത്രി അവഗണിച്ചു പോയതില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പിന്നീട് പ്രതികരിച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോള്‍ ചിരിക്കുകയെന്നത് താന്‍ പഠിച്ച രാഷ്ട്രീയമാണെന്നായിരുന്നു അലോഷ്യസിന്റെ പ്രതികരണം.

മുഖ്യമന്ത്രി തന്നെ കണ്ടിട്ടുണ്ടോ ഇല്ലയോ എന്നറിയില്ല. താന്‍ പഠിച്ച രാഷ്ട്രീയം സമ്മുന്നതരെ കാണുമ്പോള്‍ ചിരിക്കുക എന്നുള്ളതാണ്. കെ എസ് യു പ്രവര്‍ത്തകരുടെ ചോരയും നീരും വിയര്‍പ്പും കൂടിയാണ് ഈ യുഡിഎഫ് സര്‍ക്കാര്‍. ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെറിയ വീഴ്ച ഉണ്ടായി. ആ തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് താന്‍ ചെയ്ത തെറ്റ്. തെറ്റു കണ്ടാല്‍ അത് പറയുന്ന ശീലം തുടരും. അത് വിമര്‍ശനമായി കാണേണ്ടെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

10 വര്‍ഷക്കാലം കേരളത്തിലെ ക്യാമ്പസുകളിലും തെരുവോരങ്ങളിലും സംഘര്‍ഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ പോരടിച്ച് ഇടതു സര്‍ക്കാരിനെതിരെ വലിയ പോരാട്ടം നടത്തിയാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കെഎസ് യു പ്രവര്‍ത്തകരെ കായികമായി അക്രമിച്ച ഒരു കൂട്ടത്തിന്റെ പ്രിതിനിധി പ്ലീഡര്‍ സ്ഥാനത്തേക്ക് എത്തിയപ്പോള്‍ അത് തിരുത്തണമെന്ന് ചൂണ്ടിക്കാട്ടുകയാണ് കെഎസ്‌യു ചെയ്തത്.

സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ തന്റെ പ്രവര്‍ത്തകരുടെ വികാരത്തെ ഉള്‍ക്കൊള്ളുകയെന്നതാണ് താന്‍ പഠിച്ച രാഷ്ട്രീയമെന്നും അലോഷ്യസ് പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്തത് തെറ്റായി കാണുന്നില്ല. ഇനിയും മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും ഗവണ്‍മെന്റ് പ്ലീഡര്‍ വിഷയത്തില്‍ ആശങ്കകള്‍ പങ്കുവെക്കുമെന്നും അലോഷ്യസ് പറഞ്ഞു.

തേവര കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥികളായ മുഖ്യമന്ത്രി വി ഡി സതീശന്‍, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് തുടങ്ങിയവര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ കോളജ് മാനേജ്മെന്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഈ പരിപാടിയില്‍ പങ്കെടുത്തതെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. തേവര കോളജ് തന്റെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തിയ ആത്മവിദ്യാലയമാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

Join WhatsApp News
മതിലിന്റെ മറവിൽ എല്ലാം സംഭവ്യം, മതിലിടിഞ്ഞാൽ , "അമ്മാവാ ഓടരുതെ " 2026-07-17 16:22:37
ലൈനുകൾ മാറും , ഘടനകൾ മാറും , കൂട്ടങ്ങൾ മാറും നിറങ്ങൾ മാറും സഹൃദങ്ങൾ മാറും എണ്ണങ്ങൾ മാറുമ്പോൾ , നിലപാടുകൾ കനക്കുമോ, അയമോ അതോ ചന്തുവിനു കുത്താൻ ബൊമ്മ വച്ച് കളിയാടുമോ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക