
ലഖ്‌നൗ: ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ കാണിക്ക തട്ടിപ്പ് കേസിൽ അന്വേഷണം ഊര്‍ജിതമാക്കി ഉത്തർപ്രദേശ് പൊലീസ്. കേസിൽ അറസ്റ്റിലായ ടിന്നു യാദവും മനീഷ് യാദവും ഉൾപ്പെടെയുള്ള പ്രതികളെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അയോധ്യ പൊലീസ് പ്രാദേശിക കോടതിയെ സമീപിച്ചു. കേസിലെ ഗൂഢാലോചനയുടെ വ്യാപ്‌തി കണ്ടെത്തുന്നതിനും പണത്തിൻ്റെ ഒഴുക്ക് പരിശോധിക്കുന്നതിനും കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
പൊലീസിൻ്റെ വാദമനുസരിച്ച്, പ്രതികളുടെ കസ്റ്റഡി ചോദ്യം ചെയ്യലിലൂടെ കേസിൻ്റെ പശ്ചാത്തലത്തിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും മോഷ്‌ടിക്കപ്പെട്ട തുകയുടെ യഥാർഥ കണക്ക് പുറത്തുകൊണ്ടുവരാനും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. അന്വേഷണത്തിൻ്റെ ഭാഗമായി കൂടുതൽ തെളിവുകളും പണവും കണ്ടെത്താനുള്ള സാധ്യതയും പൊലീസ് ചൂണ്ടിക്കാട്ടി.
കേസിൽ നേരത്തെ അറസ്റ്റിലായ സുഭാഷ് ചന്ദ്ര ശ്രീവാസ്‌തവ, രാമശങ്കർ മിശ്ര എന്നിവരെയും കോടതി അനുവദിച്ച 14 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ ബുധനാഴ്‌ച വിശദമായി ചോദ്യം ചെയ്‌തു. ക്ഷേത്രത്തിലെ കാണിക്ക പണം എണ്ണുന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥനാണ് സുഭാഷ് ചന്ദ്ര ശ്രീവാസ്‌തവ.
ഇതിന് മുമ്പ് അറസ്റ്റിലായ അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്‌കുഷ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരെയും പൊലീസ് കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്‌തിരുന്നു. നിലവിൽ കേസിൽ അറസ്റ്റിലായ എട്ട് പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി അയോധ്യ കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.