
കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ, മുഖ്യപ്രതിയായ ഡോ എംകെ റാമിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ സംസ്ഥാന പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പ്രതിക്ക് സുപ്രീം കോടതി പോലും മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും എന്തുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു.
കേസിൽ പോലീസിന് രണ്ട് നീതിയാണോ ഉള്ളതെന്നും കോടതി ചോദിച്ചു. കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെയാണ് ജനങ്ങൾക്ക് നീതി നടപ്പാക്കാനാകുക എന്ന് ചോദിച്ച കോടതി, കേസ് കൈകാര്യം ചെയ്യുന്നതിലെ മെല്ലെപ്പോക്കിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
അതേസമയം, ഡോ എംകെ റാമിനായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. നിലവിൽ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കർണാടകയിലെ ബെംഗളൂരുവിലും ആന്ധ്രപ്രദേശിലെ ചിറ്റൂരിലും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.