
കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യ ചികിത്സാപ്പിഴവുമൂലം മരണപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ജനറൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിലേക്ക് ഓക്സിജൻ ലഭിക്കാതെ പോയതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ, കുഞ്ഞിന് ജനറൽ അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തേണ്ട യാതൊരുവിധ സാഹചര്യവും ഉണ്ടായിരുന്നില്ലെന്നും പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കുട്ടിയുടെ ചുണ്ടിലും താടിയിലുമുണ്ടായിരുന്ന പരിക്കുകൾ ആഴത്തിലുള്ളതായിരുന്നില്ല. സംഭവത്തിൽ അനസ്തീഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ കേസെടുത്തിട്ടുണ്ട്. ചികിത്സയ്ക്ക് നേതൃത്വം നൽകിയ പീഡിയാട്രീഷ്യൻ ഡോ. ആശ നിർമ്മൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി എന്നിവരും അന്വേഷണ പരിധിയിലാണ്. നിലവിൽ ഈ മൂന്ന് ഡോക്ടർമാരുടെയും ഫോണുകൾ സ്വിച്ച് ഓഫാണ്.
ചോദ്യം ചെയ്യലിനായി ഉടൻ ഹാജരാകാൻ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്‌മെന്റ് വഴി പോലീസ് ഇവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചികിത്സാ രേഖകൾ പരിശോധിച്ച് ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പയ്യന്നൂർ ഡിവൈഎസ്പി കണ്ണൂർ ഡിഎംഒക്ക് കത്ത് നൽകി