
കൊച്ചി: ലക്ഷദ്വീപ് യാത്രയ്ക്ക് ഇനി വെറും 45 മിനിറ്റ്. ഞായറാഴ്ച മുതല്‍ ലക്ഷദ്വീപിലേക്ക് സി പ്ലെയിനിൽ പറന്നിറങ്ങാം. കൊച്ചിയില്‍ നിന്നുള്ള ലക്ഷദ്വീപ് സര്‍വീസ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. തിങ്കളാഴ്ച മുതല്‍ സാധാരണ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം.
രാജ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ഏക സീ പ്ലെയിന്‍ സര്‍വീസാണു കൊച്ചിയില്‍ നിന്നു ലക്ഷദ്വീപിലേക്ക് ആരംഭിക്കുന്നത്. കനേഡിയന്‍ നിര്‍മിത 'വൈക്കിങ് ഡിഎച്ച്‌സി6400 ട്വിന്‍ ഓട്ടര്‍' വിമാനമാണു സര്‍വീസിനായി ഉപയോഗിക്കുന്നത്. ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് സീ പ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.
ലക്ഷദ്വീപിലെ അഗത്തി, കടമത്ത്, കല്‍പ്പേനി, കവരത്തി, കില്‍ത്താന്‍ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് പരീക്ഷണപ്പറക്കല്‍ നടത്തുന്നത്. സ്‌കൈഹോപ്പ് വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. 20പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനമാണ് സര്‍വീസ് നടത്തുക. 45-50 മിനിറ്റാണ് യാത്രാസമയം. സ്‌കൈഹോപ്പിന് കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കും കുമരകത്തേക്കും സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. സിയാലാണ് സാധ്യതാപഠനം നടത്തിയത്.