Image

ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം; ട്രംപിന്റെ 'ഗാർഡിയൻ' പ്രഖ്യാപനം തള്ളി ഇറാൻ

Published on 14 July, 2026
ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം; ട്രംപിന്റെ 'ഗാർഡിയൻ' പ്രഖ്യാപനം തള്ളി ഇറാൻ

ടെഹ്റാൻ: ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന കവാടമായ ഹോർമുസ് കടലിടുക്കിനെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായി. ഹോർമുസ് കടലിടുക്കിന്റെ ഗാർഡിയൻ (സംരക്ഷകൻ) ആയി അമേരിക്ക പ്രവർത്തിക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ഇറാൻ ശക്തമായി തള്ളി. കടലിടുക്കിന്റെ നിയന്ത്രണത്തിൽ അമേരിക്കയുടെ ഇടപെടൽ ഒരിക്കലും അംഗീകരിക്കില്ലെന്നും, അനുമതിയില്ലാതെ ഇറാന്റെ നാവികപാതയിൽ പ്രവേശിക്കുന്ന അമേരിക്കൻ സൈനിക സാന്നിധ്യത്തിനെതിരെ ശക്തമായ സൈനിക പ്രതികരണം ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
 

ഇറാനിലെ ഖാതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സിന്റെ വക്താവ് ബ്രിഗേഡിയർ ജനറൽ ഇബ്രാഹിം സോൾഫഘാരി പുറത്തിറക്കിയ പ്രസ്താവനയിലാണ് അമേരിക്കയ്ക്കെതിരായ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യക്കപ്പലുകളുടെയും എണ്ണക്കപ്പലുകളുടെയും ഗതാഗതം നിയന്ത്രിക്കാനുള്ള പരമാധികാരം ഇറാന്റെ സായുധ സേനയ്ക്കാണെന്നും, അതിൽ അമേരിക്കയുടെ ഇടപെടൽ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ അംഗീകാരമില്ലാതെ അമേരിക്കൻ സൈന്യം വാണിജ്യക്കപ്പലുകളുടെ സഞ്ചാരത്തിൽ ഇടപെടുകയോ തടസ്സം സൃഷ്ടിക്കുകയോ ചെയ്താൽ ശക്തമായ സൈനിക മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പ്സും (ഐആർജിസി) ഇറാൻ സൈന്യവും സ്വീകരിച്ച നടപടികൾ അതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയ്ക്ക് സൈനികമോ ലോജിസ്റ്റിക് പിന്തുണയോ നൽകുന്ന ഗൾഫ് രാജ്യങ്ങൾക്കും ഇറാൻ മുന്നറിയിപ്പ് നൽകി. അത്തരം സഹകരണം ഇറാന്റെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കുമെതിരായ യുദ്ധനടപടിയായി കണക്കാക്കുമെന്നും, സംഘർഷം വ്യാപിച്ചാൽ അതിന്റെ തീ മുഴുവൻ മേഖലയിലേക്കും പടരുമെന്നും സോൾഫഘാരി പറഞ്ഞു. മേഖലയിലെ സുരക്ഷാ പ്രതിസന്ധിക്കും സംഘർഷം രൂക്ഷമാകുന്നതിനും അമേരിക്കയും അതിന് പിന്തുണ നൽകുന്ന രാജ്യങ്ങളുമാണ് പൂർണ ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു.

ഐആർജിസി വക്താവ് ബ്രിഗേഡിയർ ജനറൽ മൊഹെബിയും അമേരിക്കയുടെ നടപടികളെ ശക്തമായി വിമർശിച്ചു. ഹോർമുസ് കടലിടുക്കിൽ ഇടപെട്ടതിലൂടെ ആഗോള എണ്ണ-വാതക സുരക്ഷയെ അമേരിക്ക ഗുരുതരമായി അപകടത്തിലാക്കിയെന്നും, ഇതിന് വാഷിങ്ടൺ ഉത്തരവാദിയാകണമെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ പരമാധികാരം തുടർന്നും ഇറാൻ വിനിയോഗിക്കുമെന്നും, വിദേശ ശക്തികളെയും അവരുടെ സഖ്യകക്ഷികളെയും ഇറാന്റെ താൽപര്യങ്ങൾക്ക് വഴങ്ങാൻ നിർബന്ധിതരാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ സൈനികശേഷി അമേരിക്ക തകർത്തുവെന്ന അവകാശവാദവും അദ്ദേഹം തള്ളി.

ഇതിനിടെ ട്രംപ് ഹോർമുസ് കടലിടുക്ക് 'എപ്പോഴും തുറന്ന നിലയിൽ തുടരുമെന്നും' അത് ഉറപ്പാക്കുന്നതിനായി അമേരിക്കയെ  ഹോർമുസിന്റെ ഗാർഡിയനായി പ്രഖ്യാപിക്കുന്നതായും അറിയിച്ചു. ഇറാന്റെ കപ്പലുകൾക്കും ഇറാനുമായി വ്യാപാരം നടത്തുന്ന കപ്പലുകൾക്കും മാത്രമായിരിക്കും പുതിയ ഉപരോധം ബാധകമാകുകയെന്നും, മറ്റ് എല്ലാ രാജ്യങ്ങൾക്കും കടലിടുക്ക് സ്വതന്ത്രമായി ഉപയോഗിക്കാമെന്നും ട്രംപ് പറഞ്ഞു. കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവ് വഹിക്കുന്നതിനായി അവിടെ കൂടി കടന്നുപോകുന്ന ചരക്കുകൾക്ക് 20 ശതമാനം നിരക്ക് ഈടാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അതേസമയം, അമേരിക്കൻ സെൻട്രൽ കമാൻഡ് (സെന്റ്‌കോം) പുറത്തുവിട്ട വിവരമനുസരിച്ച് ഇറാനിലെ ബന്ദർ അബ്ബാസ് നാവികതാവളത്തിലെ അന്തർവാഹിനി-കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രത്തിന് നേരെ അമേരിക്ക ആക്രമണം നടത്തി. മൂന്ന് ആളില്ലാ സമുദ്ര ഡ്രോണുകൾ ഉപയോഗിച്ചാണ് ഈ ആക്രമണം നടത്തിയതെന്നും, യുദ്ധത്തിൽ അമേരിക്ക ആദ്യമായി ഇത്തരം സമുദ്ര ഡ്രോണുകൾ വിന്യസിച്ചതായും സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരദേശ റഡാറുകൾ, മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ, അതിവേഗ സൈനിക ബോട്ടുകൾ എന്നിവ ഉൾപ്പെടെ നിരവധി സൈനിക ലക്ഷ്യങ്ങളും അമേരിക്ക ആക്രമിച്ചതായി റിപ്പോർട്ടുകളുണ്ട്.
 

അമേരിക്കയുടെ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പ്സ് ബഹ്റൈൻ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. ബഹ്റൈൻ പ്രതിരോധ സേന നിരവധി വ്യോമാക്രമണങ്ങൾ വിജയകരമായി തകർത്തതായി അറിയിച്ചു. കുവൈത്ത് സൈന്യം തങ്ങളുടെ വ്യോമാതിർത്തിയിൽ ശത്രു ലക്ഷ്യങ്ങളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് നേരിട്ടതായും, ജോർദാൻ സൈന്യം ഇറാനിൽ നിന്ന് വന്ന നാല് മിസൈലുകൾ തകർത്തതായും ഔദ്യോഗികമായി അറിയിച്ചു.

ഇതിനിടെ ഇറാന്റെ വിദേശകാര്യ മന്ത്രാലയം അമേരിക്കയുടെ സമീപകാല ആക്രമണങ്ങൾ ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ ഗുരുതര ലംഘനമാണെന്നും ആഗോള സമാധാനത്തിനും സമുദ്രവ്യാപാരത്തിനും ഭീഷണിയാണെന്നും ആരോപിച്ചു. വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ അമേരിക്ക തന്നെ ലംഘിച്ചുവെന്നും, ഇറാന്റെ ഗതാഗത സംവിധാനങ്ങൾ, മത്സ്യബന്ധന ബോട്ടുകൾ, ചരക്ക് ബാർജുകൾ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവയെ ആക്രമിച്ചത് യുദ്ധക്കുറ്റങ്ങൾക്ക് തുല്യമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ ആരോപിച്ചു.

ലോകത്തിന്റെ സമുദ്രമാർഗ്ഗമുള്ള എണ്ണക്കയറ്റുമതിയുടെ വലിയൊരു വിഹിതം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള പുതിയ ഏറ്റുമുട്ടൽ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്. അമേരിക്കയും ഇറാനും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമോയെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമാകുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക