
ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതികവിദ്യയിൽ ഇന്ത്യൻ റെയിൽവേയുടെ വലിയ മുന്നേറ്റമായിരിക്കും ഇത്. നിലവിൽ ലോകത്ത് വളരെ കുറച്ച് രാജ്യങ്ങൾ മാത്രമാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
റെയിൽവേ നൽകുന്ന വിവരമനുസരിച്ച്, ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈഡ്രജൻ ട്രെയിൻ സെറ്റുകളിലൊന്നാണിത്. എട്ട് യാത്രാ കോച്ചുകളും രണ്ട് ഡ്രൈവിംഗ് പവർ കാറുകളും അടങ്ങുന്ന ഈ ട്രെയിനിന് 2400 കിലോവാട്ട് ശേഷിയുണ്ട്.
ജിന്ദ്-സോനിപത് റെയിൽവേ പാതയിലെ 89 കിലോമീറ്റർ ദൂരത്തിൽ പരമാവധി മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ ട്രെയിൻ സർവീസ് നടത്തും. കുറഞ്ഞത് 682 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന ട്രെയിൻ ദിവസത്തിൽ രണ്ട് റൗണ്ട് ട്രിപ്പുകൾ നടത്തും. ആകെ 356 കിലോമീറ്റർ സഞ്ചരിക്കുന്നതിനായി ഏകദേശം 300 കിലോഗ്രാം ഹൈഡ്രജൻ ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത്.
ഹൈഡ്രജൻ എളുപ്പത്തിൽ തീപിടിക്കുന്ന വാതകമായതിനാൽ ഉയർന്ന മർദത്തിൽ സൂക്ഷിക്കേണ്ടതുണ്ട്. ഈ വെല്ലുവിളികൾ മറികടന്ന് ട്രെയിൻ ട്രാക്കിലേയ്ക്ക് കയറുകയാണ്.