
പൊതുഗതാഗത സേവനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ് കഴിഞ്ഞ ദിവസം വൈകിട്ട് ബംഗളൂരു നഗരത്തിലെ ബിഎംടിസി ബസുകളിൽ മിന്നൽ പരിശോധന നടത്തി. ആരും തിരിച്ചറിയാതിരിക്കാൻ മാസ്ക് ധരിച്ചാണ് മന്ത്രി എത്തിയത്. വൈകിട്ട് 7.10 മുതൽ രാത്രി 9.10 വരെയുള്ള രണ്ട് മണിക്കൂറോളം സമയം അദ്ദേഹം ഒരു സാധാരണ യാത്രക്കാരനെപ്പോലെ ബസുകളിൽ യാത്ര ചെയ്തു. ജയമഹൽ, ആർ.ടി നഗർ, ഹെബ്ബാൾ, നാഗവാര, ഹെന്നൂർ, ഗെദ്ദലഹള്ളി എന്നീ പ്രദേശങ്ങളിലൂടെയായിരുന്നു മന്ത്രിയുടെ ഈ മിന്നൽ സന്ദർശനം.
സാധാരണ യാത്രക്കാർ ദിവസേന നേരിടുന്ന പ്രധാന പ്രശ്നം മന്ത്രിക്കും നേരിടേണ്ടി വന്നു. ഹെബ്ബാളിൽ നിന്നും നാഗഷെട്ടിഹള്ളിയിലേക്ക് പോവുകയായിരുന്ന ബസിൽ വെച്ച് ടിക്കറ്റിനായി മന്ത്രി 100 രൂപയുടെ നോട്ട് നൽകിയപ്പോൾ, ചില്ലറയില്ലെന്ന് പറഞ്ഞ് കണ്ടക്ടർ അദ്ദേഹത്തോട് ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു.ഇതേതുടർന്ന് ബസിലെ ഡ്രൈവറെയും കണ്ടക്‌ടറെയും സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
യാത്രയ്ക്കിടയിൽ പത്തിലധികം ബിഎംടിസി ബസുകളിൽ കയറിയ അദ്ദേഹം ടിക്കറ്റുകൾ എടുക്കുകയും യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ അവരുമായി സംസാരിക്കുകയും ചെയ്തു.