Image

സിപിഎം നേതാക്കള്‍ വയോജന പാഠശാലയില്‍ പോയി പഠിക്ക്, ജനങ്ങളോട് എങ്ങനെ മര്യാദയ്ക്ക് പെരുമാറണമെന്ന്; ജി സുധാകരന്‍

Published on 13 July, 2026
സിപിഎം നേതാക്കള്‍ വയോജന പാഠശാലയില്‍ പോയി പഠിക്ക്, ജനങ്ങളോട് എങ്ങനെ മര്യാദയ്ക്ക് പെരുമാറണമെന്ന്;  ജി സുധാകരന്‍

ആലപ്പുഴ: സിപിഎമ്മിനെതിരായ വിമര്‍ശനം തുടര്‍ന്ന് ജി സുധാകരന്‍ എംഎല്‍എ. സിപിഎം നേതാക്കള്‍ വയോജന പാഠശാലയില്‍ പോയി പഠിക്കണം. ആദ്യം പ്രായമായവര്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി സിപിഎം നേതാക്കള്‍ പഠിക്ക്. ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറുന്നത് എങ്ങനെയെന്ന് മനസ്സിലാക്കണമെന്ന് സുധാകരന്‍ പറഞ്ഞു. ആലപ്പുഴ റെസിഡന്റ് അസോസിയേഷന്‍ യോഗത്തിലായിരുന്നു സുധാകരന്റെ വിമര്‍ശനം.

എസ്എസ്എല്‍സി പോലും പാസ്സാകാത്ത പ്രവര്‍ത്തകര്‍ പോലും തന്റെ വീടിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് വരികയാണ്. അതെന്ത് ഏര്‍പ്പാടാണ്. എതിരാളികളോട് അസഭ്യം പറഞ്ഞതു കൊണ്ട് കാര്യമായോ?. ചീത്ത പറഞ്ഞതു കൊണ്ട് കാര്യമായോ?. അതുകൊണ്ടല്ലേ സിപിഎമ്മുകാര്‍ തെരഞ്ഞെടുപ്പില്‍ തോറ്റതെന്നും സുധാകരന്‍ പറഞ്ഞു.

ഇവിടെ ഇരിക്കുന്നവരുടെ കൂട്ടത്തിലുള്ള സിപിഎമ്മുകാര്‍ ചിന്തിക്കാന്‍ വേണ്ടിയാണ് പറയുന്നത്. നിങ്ങള്‍ ഒരു പാര്‍ട്ടിയും മാറണമെന്ന് പറയുന്നില്ല. പക്ഷെ സിപിഎമ്മുകാര്‍ തന്റെ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് എന്തിനാണ്?. എന്തിനാണ് ചീത്ത പറഞ്ഞത് ?. പൊലീസുകാരും ഇതിന് കൂട്ടുനില്‍ക്കുന്നു.

ഭരണം മാറിയത് ആലപ്പുഴയിലെ പൊലീസ് ഇതുവരെ അറിഞ്ഞിട്ടില്ല. പൊലീസും ഇതിന് കൂട്ടായി പ്രവര്‍ത്തിക്കുകയാണ്. ആരോടും മമതയും കാണിക്കണ്ട, വിരോധവും കാണിക്കേണ്ട. പൊലീസുകാര്‍ നിങ്ങളുടെ ജോലി ചെയ്യണം. ഒരു പൊലീസുകാരന്റെയും ആനുകൂല്യം തനിക്ക് വേണ്ട. ഒരു പൊലീസുകാരനെയും വിളിച്ച് ഇന്നയാളെ അറസ്റ്റ് ചെയ്യൂ എന്ന് പറയുകയുമില്ല.

എന്നെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്നാണ് പറയുന്നത്. എനിക്ക് പ്രവര്‍ത്തിക്കാന്‍ ഇവരുടെ സമ്മതം വേണോ?. ജനങ്ങള്‍ വോട്ടു ചെയ്താണ് എന്നെ വിജയിപ്പിച്ചത്. 28,000 വോട്ടാണ് തന്റെ ഭൂരിപക്ഷമെന്നും ജി സുധാകരന്‍ പറഞ്ഞു. യോഗത്തിലെ ജി സുധാകരന്റെ പ്രസംഗം സിപിഎം പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. സിപിഎമ്മിനെ നിരന്തരം വിമര്‍ശിക്കുന്നതിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകോപിതരായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക