
അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവനാ ശേഖരണത്തിലുണ്ടായ ക്രമക്കേടുകളിൽ ആശങ്കയും ദുഃഖവും രേഖപ്പെടുത്തി രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്). ബെലഗാവിയിൽ നടന്ന മൂന്നുദിവസത്തെ അഖില ഭാരതീയ പ്രാന്ത് പ്രചാരക് യോഗത്തിന്റെ സമാപനത്തിലാണ് ആർഎസ്എസ് നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. ലോകമെമ്പാടുമുള്ള രാമഭക്തരുടെ വിശ്വാസത്തെയും വികാരത്തെയും മുറിപ്പെടുത്തിയ സംഭവമാണിതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അതീവ ജാഗ്രത പുലർത്തണമെന്ന് ആർഎസ്എസ് നേതൃത്വം ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ സംഭാവനകൾ സുരക്ഷിതമാക്കാൻ കൂടുതൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദ്ദേശമുണ്ട്. ഉത്തർപ്രദേശ് പോലീസും പ്രത്യേക അന്വേഷണ സംഘവും നടത്തുന്ന അന്വേഷണത്തിൽ സംഘടനയ്ക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് ആർഎസ്എസ് പബ്ലിസിറ്റി ഡിപ്പാർട്ട്മെന്റ് മേധാവി സുനിൽ അംബേദ്കർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സംഘടനയുടെ കഴിഞ്ഞ മാസങ്ങളിലെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.