
ഇറാൻ വിപ്ലവസേന ഐ ആർ ജി സി വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്നു ഞായറാഴ്ച്ച യുഎസ് സേന ഇറാനിൽ 140 ലക്ഷ്യങ്ങൾ ആക്രമിച്ചു. മറുപടിയായി ഇറാൻ അറേബ്യൻ ഗൾഫിൽ യു എ ഇ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലും ജോർദാനിലും യുഎസ് താവളങ്ങൾക്കു നേരെ ആക്രമണം നടത്തി.
സൈപ്രസ് കൊടി പറത്തിയ ഒരു കപ്പാലിനു നേരെ ആക്രമണം നടത്തിയ ശേഷമാണു ഇറാൻ ഹോർമുസ് അടയ്ക്കുന്നു എന്നു പ്രഖ്യാപിച്ചത്. അംഗീകാരം ഇല്ലാത്ത കപ്പൽ പാതയിൽ കൂടി പോയ കപ്പലാണ് ആക്രമിച്ചതെന്നു ഇറാൻ പറഞ്ഞു. "ഏകപക്ഷീയമായ ഡീലുകളുടെ കാലം കഴിഞ്ഞു," ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫ് വ്യക്തമാക്കി.
"ഈ മേഖലയിൽ അമേരിക്കൻ ഇടപെടൽ ഇനി നടക്കില്ല," ഐ ആർ ജി സി പറഞ്ഞു. "ഞങ്ങൾ ശക്തമായി തിരിച്ചടിക്കും."
നാലു മണിക്കൂർ നീണ്ടു നിന്ന ആക്രമണമാണ് യുഎസ് ഇറാനിൽ നടത്തിയതെന്നു സെന്റ്‌കോം പറഞ്ഞു. മിസൈൽ, ഡ്രോൺ, നാവിക കേന്ദ്രങ്ങൾ, തീരപ്രദേശത്തു ചാര നിരീക്ഷണ സംവിധാനം ഇവയൊക്കെ ആക്രമിച്ചു. "ഹോർമുസിൽ സുഗമമായി കടന്നു പോകുന്ന കപ്പലുകളെ ആക്രമിക്കാനുളള അവരുടെ കഴിവ് ഇല്ലാതാക്കും."
തെക്കൻ ഇറാനിൽ തീരപ്രദേശത്തെ ഊർജ-പെട്രോ കെമിക്കൽ കേന്ദ്രങ്ങൾ ഉൾപ്പെട്ട ബുഷഹർ, അസലൂയെ എന്നിവിടങ്ങളിൽ ആക്രമണം ഉണ്ടായെന്നു ഇറാൻ സ്ഥിരീകരിച്ചു. തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, ബന്ദർ ഇ-ഡയർ, സിറിക് എന്നിവിടങ്ങളിൽ സ്ഫോടനം ഉണ്ടായെന്നു അവർ പറഞ്ഞു.
തിരിച്ചടി ഗൾഫിൽ
പതിവ് പോലെ അറേബ്യൻ ഗൾഫിൽ ആയിരുന്നു ഇറാന്റെ പ്രത്യാക്രമണങ്ങൾ.
വ്യോമപ്രതിരോധം ഉഷാറാക്കി മിസൈലുകളും ഡ്രോണുകളും തടഞ്ഞെന്നു യു എ ഇ പ്രതിരോധ വകുപ്പ് പറഞ്ഞു. പൊട്ടിത്തെറി ശബ്ദങ്ങൾ ആ പ്രതിരോധ ശ്രമത്തിൽ ഉണ്ടാവുന്നതാണ്.
കുവൈറ്റിന്റെ ആകാശ അതിർത്തിക്കുള്ളിൽ ശക്തമായ പ്രതിരോധം തീർത്തുവെന്നു സൈന്യം പറഞ്ഞു. നിരവധി ഡ്രോണുകൾ കുവൈറ്റിൽ അടിച്ചെന്നു ഇറാൻ അവകാശപ്പെട്ടു. പേട്രിയറ്റ് വ്യോമ പ്രതിരോധം, ആയുധപ്പുരകൾ, റഡാറുകൾ എന്നിവയും തകർത്തു.
ഖത്തറിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വ്യോമതാവളമായ അൽ ഉദയ്‌ദ് ബേസിൽ ആക്രമണം നടത്തിയെന്നു ഐ ആർ ജി സി പറയുന്നു. അവിടെ വിമാനങ്ങൾ റിപ്പയർ ചെയ്യുന്ന കേന്ദ്രം തകർത്തു.
ജോർദാനിലെ പ്രിൻസ് ഹസൻ എയർ ബേസിൽ നിരവധി മിസൈലുകൾ അടിച്ചെന്നു ഐ ആർ ജി സി പറയുന്നു.
Mideast flare-up as Iran shuts Hormuz and US attacks