
പോലീസ് തന്നെയും ആഭ്യന്തരമന്ത്രിയെയും പറ്റിക്കുകയാണെന്ന നടി അൻസിബ ഹസന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരോപണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സിറ്റി പോലീസ് കമ്മീഷണർ തന്നെ പറ്റിക്കുന്നില്ലെന്നും കേസ് കൃത്യമായി അന്വേഷിക്കേണ്ടത് പോലീസ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്നാണ് പോലീസ് ആദ്യം കണ്ടെത്തിയതെന്നും, പിന്നീട് കോടതി നിർദ്ദേശപ്രകാരമാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതെന്നും വ്യക്തമാക്കിയ ആഭ്യന്തരമന്ത്രി, കേസിൽ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ പ്രവർത്തനങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി വൻ മാറ്റങ്ങളാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് 15-ഓടെ കേരള പൊലീസിനെ കൂടുതൽ പീപ്പിൾ ഫ്രണ്ട്ലി ആക്കി മാറ്റുമെന്നും സ്റ്റേഷനുകൾ നവീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, ലഹരിമാഫിയക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ വൻ വിജയമാണെന്നും 6,632 പേരെ ഇതിനകം അറസ്റ്റ് ചെയ്തെന്നും വ്യക്തമാക്കിയ മന്ത്രി, ഡിജെ പാർട്ടികൾക്ക് എതിരല്ലെങ്കിലും സ്റ്റാർ ഹോട്ടലുകളിലോ ക്യാരവനുകളിലോ ലഹരി ഉപയോഗിച്ചാൽ പോലീസ് കർശന നടപടിയെടുക്കുമെന്നും കൂട്ടിച്ചേർത്തു.