
കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍ പ്രതീക്ഷിച്ചതിലും വലിയ വിജയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലെ ലഹരി വ്യാപനം ഭയാനകമായ സാഹചര്യത്തിലാണ് രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ ഈ ദൗത്യത്തോട് സഹകരിക്കുന്നതെന്നും ഇതൊരു യുദ്ധമാണെന്നും മന്ത്രി കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ലഹരിവേട്ടയുടെ ഭാഗമായി ഇതുവരെ 6,182 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 6,632 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 35 കോടിയിലധികം രൂപയുടെ മയക്കുമരുന്നാണ് ഇതിനകം പിടിച്ചെടുത്തത്. ഭാവി തലമുറയെ രക്ഷിക്കാനുള്ള ഈ ദൗത്യത്തിന്റെ ഭാഗമായി 17,000ത്തോളം സ്‌കൂളുകളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും തൂഫാന്‍ പതാക ഉയര്‍ത്തുകയും ചെയ്തു.
3,000ല്‍ അധികം ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിച്ചെന്നും മന്ത്രി വ്യക്തമാക്കി. ഡിജെ പാര്‍ട്ടികള്‍ക്ക് ആഭ്യന്തര വകുപ്പ് എതിരല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ അനുവദിക്കില്ല. കാരവനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും കര്‍ശന നടപടിയുണ്ടാകും.
ലഹരി കേസുകളില്‍ ഒരു തരത്തിലുള്ള ശിപാര്‍ശകളും അനുവദിക്കില്ല. ലഹരിക്ക് ഇരയായിപ്പോയവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി സംസ്ഥാനത്തെ 34 ആശുപത്രികളില്‍ തൂഫാന്‍ കെയര്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
കാസര്‍ഗോഡ് ക്ലീനിംഗ് കമ്പനി എന്ന മറവില്‍ കൂള്‍ ലിപ്സ് നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിക്കുന്നതായും കുട്ടികളില്‍ വില്‍ക്കാന്‍ നിര്‍മ്മിച്ച ലക്ഷങ്ങളുടെ കൂള്‍ ലിപ്സ് പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു. ഇതുപോലെയുള്ള രാസലഹരി നിര്‍മ്മാണ യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എന്‍ഡിപിഎസ് നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ടെന്നും ഇക്കാര്യം എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്നും അത് പോലീസിന്റെ ജോലിയാണെന്നും പെരുമ്പാവൂരിലെ ആള്‍ക്കൂട്ട മര്‍ദനം കണ്ണു തുറപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
പോലീസിനെ കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ പുതിയ സംവിധാനം വരുമെന്നും മന്ത്രി പറഞ്ഞു. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കും. കേരള പോലീസിനെ കൂടുതല്‍ പീപ്പിള്‍ ഫ്രണ്ട്ലി ആക്കും.
ഓഗസ്റ്റ് 15ന് അകം എല്ലാ സ്റ്റേഷനുകളും വൃത്തിയാക്കും. എല്ലാ സ്റ്റേഷനുകള്‍ക്കും ഒരേ പെയിന്റ് അടിക്കും. ഓഗസ്റ്റ് 15 മുതല്‍ 64 സ്റ്റേഷനുകളില്‍ ഒഴികെ എസ്‌ഐക്കാകും സ്റ്റേഷന്‍ ചുമതല. 64 സ്റ്റേഷനുകളില്‍ സിഐമാര്‍ക്ക് തന്നെയാണ് ചുമതലയെന്നും മന്ത്രി പറഞ്ഞു.