Image

'മെഡിക്കല്‍ കോളജുകളില്‍ ഒരു സംഘടനയും ഭക്ഷണം കൊടുക്കേണ്ട, രാഷ്ട്രീയ പാര്‍ട്ടികളെ അങ്ങോട്ടു കയറ്റരുത്: ഭക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം'; ജി സുധാകരന്‍

Published on 10 July, 2026
'മെഡിക്കല്‍ കോളജുകളില്‍ ഒരു സംഘടനയും ഭക്ഷണം കൊടുക്കേണ്ട, രാഷ്ട്രീയ പാര്‍ട്ടികളെ അങ്ങോട്ടു കയറ്റരുത്: ഭക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം'; ജി സുധാകരന്‍

 ആലപ്പുഴ: മെഡിക്കല്‍ കോളജ് കോമ്പൗണ്ടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍. രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഭക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. മൂന്നാഴ്ച മുമ്പ് താനും കെ സി വേണുഗോപാലും കലക്ടറും സൂപ്രണ്ടും പങ്കെടുത്ത യോഗത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ ഇത്തരത്തില്‍ ഒരു സംഘടനകളും ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ ആ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'കോമ്പൌണ്ടില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഷെഡും വച്ച് കൊടിയും കെട്ടി ഇരിക്കുകയാണ്. അന്നദാനം കൊടുക്കുകയാണ്. പിന്നെ ഗവണ്‍മെന്റെ ജോലി എന്താ? ഞങ്ങള്‍ ചോറ് കൊടുക്കുകയാണ്, കഞ്ഞി കൊടുക്കുകയാണ് എന്നാണ് പറയുന്നത്. എന്നിട്ട് അവിടെ കൊടിയും കെട്ടും. ഇതെല്ലാം നീക്കം ചെയ്യണം. ഒരു പാര്‍ട്ടിയെയും അവിടെ കയറ്റിക്കൂടാ. പാര്‍ട്ടിയില്‍പ്പെട്ട മനുഷ്യര്‍ക്ക് വരാം. അവിടെ പാര്‍ട്ടികള്‍ വരരുത്. സംഘടനകള്‍ അവിടെ യാതൊരു ഭക്ഷണവും കൊടുക്കേണ്ട കാര്യമില്ല. ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണത്.

 ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അങ്ങനെ വേണ്ടെന്ന് തീരുമാനിച്ചതാ. ഔദ്യോഗിക തീരുമാനത്തിന് ശേഷവും കഴിഞ്ഞ ഒരാഴ്ചയ്ക്കിപ്പുറവും അവിടെ ചെന്നപ്പോള്‍ സേവാഭാരതിയെന്ന സംഘടന അവിടെ വീണ്ടും ഷെഡ് കെട്ടി ഇരിക്കുകയാണ്. കലക്ടര്‍ കൂടി പങ്കെടുത്ത യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ ആയിട്ടും അതിന് എന്ത് വിലയാണ് ഇവിടെ നല്‍കുന്നത്? സൂപ്രണ്ടിനോട് വിളിച്ചു ചോദിച്ചു എന്താ കാണിക്കുന്നതെന്ന്. ദൈവം തമ്പുരാന്‍ വിചാരിച്ചാല്‍ നന്നാവുമോ? ഇതൊക്കെ മാറ്റണം'- ജി സുധാകരന്‍ പറഞ്ഞു.

മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നിഷേധിക്കപ്പെടുന്നതിനെ കുറിച്ചും ജി സുധാകരന്‍ സംസാരിച്ചു. എന്താണ് ഈ മെഡിക്കല്‍ കോളജുകളില്‍ നടക്കുന്നത്? അവിടെ ചെല്ലുമ്പോള്‍ തന്നെ സാധാരണക്കാരായ ജീവനക്കാര്‍ പറയും മരിക്കാനല്ലെങ്കില്‍ ഇവിടെ നിന്നും കൊണ്ടുപോകാന്‍. വിദ്യാര്‍ത്ഥികളോട് സംസാരിക്കുമ്പോഴാണ് മെഡിക്കല്‍ കോളജുകളിലെ ഭക്ഷണ വിതരണത്തെ കുറിച്ചും ചികിത്സ ലഭിക്കാത്തതിനെ കുറിച്ചും ജി സുധാകരന്‍ സംസാരിച്ചത്. തെറ്റായ നിയമങ്ങളെല്ലാം തിരുത്തി എഴുതേണ്ടവരാണ് വിദ്യാര്‍ത്ഥികളെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക