
2026 ഫിഫ ലോകകപ്പ് ആരംഭിച്ച് നാല് ആഴ്ചകളും 95 മത്സരങ്ങളും പിന്നിടുമ്പോള്‍, ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് ലോകകപ്പ് ആവേശമെത്തിയിരിക്കുന്നു. വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മാറ്റുരയ്ക്കുന്ന എട്ട് ടീമുകള്‍ക്കും ലോക ചാമ്പ്യന്മാരാകാന്‍ ഇനി വെറും മൂന്ന് വിജയങ്ങള്‍ മാത്രം മതി.
കഴിഞ്ഞ ഒരു മാസത്തിനിടെ സഹ-ആതിഥേയരായ കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നിവരും ബ്രസീല്‍, ജര്‍മ്മനി തുടങ്ങിയ വന്‍ശക്തികളും ഉള്‍പ്പെടെ 40 ടീമുകളാണ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയ്‌ക്കൊപ്പം ബെല്‍ജിയം, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മൊറോക്കോ, നോര്‍വേ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ ടീമുകള്‍ മാത്രമാണ് ഇനി ജൂലൈ 19-ന് ന്യൂജേഴ്സിയില്‍ നടക്കുന്ന ഫൈനല്‍ സ്വപ്നം കണ്ട് അവശേഷിക്കുന്നത്.
1. ഫ്രാന്‍സ് - മൊറോക്കോ
(ജൂലൈ 7 വ്യാഴാഴ്ച, വൈകുന്നേരം 4 മണി, ഫോക്‌സ്ബറോ, മസാചുസെറ്റ്‌സ്)
ഫ്രാന്‍സ്: അഞ്ച് മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ സെനഗല്‍ (3-1), ഇറാഖ് (3-0), നോര്‍വേ (4-1) എന്നിവരെയും, പ്രീ-ക്വാര്‍ട്ടറുകളില്‍ സ്വീഡന്‍ (3-0), പരാഗ്വേ (1-0) എന്നീ ടീമുകളെയും തോല്‍പ്പിച്ചു. കിലിയന്‍ എംബാപ്പെ (7 ഗോളുകള്‍, 2 അസിസ്റ്റുകള്‍). ഉസ്മാന്‍ ഡെംബെലെ, മൈക്കല്‍ ഒലിസെ എന്നിവരും മികച്ച ഫോമിലാണ്. സ്വീഡനെതിരായ മത്സരത്തില്‍ എംബാപ്പെ, ഒലിസെ, ഡെംബെലെ സഖ്യത്തിന്റെ മികച്ച കോമ്പിനേഷന്‍ കളി മറക്കാനാവില്ല.
മൊറോക്കോ: ബ്രസീലിനോട് 1-1 സമനില വഴങ്ങിയ ശേഷം സ്‌കോട്ട്‌ലന്‍ഡ് (1-0), ഹെയ്തി (4-2) എന്നിവരെ തോല്‍പ്പിച്ചു. റൗണ്ട് ഓഫ് 16-ല്‍ നെതര്‍ലന്‍ഡ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലും (3-2), ക്വാര്‍ട്ടര്‍ പ്രവേശനത്തിനായി കാനഡയെ 3-0 നും പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ അഷ്‌റഫ് ഹക്കീമി. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങുന്ന ഹക്കീമി ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഇസ്മായില്‍ സൈബാരിയും മികച്ച ഫോമിലാണ്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ അവസാന നിമിഷം ഇസ്സ ഡിയോപ് നേടിയ സമനില ഗോളും ഷൂട്ടൗട്ടിലെ വിജയവും ശ്രദ്ധേയമായി.
ഫ്രാന്‍സ് എല്ലാ മേഖലകളിലും കരുത്തരാണ്. എന്നാല്‍ മൊറോക്കോയുടെ പോരാട്ടവീര്യം ശക്തമാണെങ്കിലും ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ മത്സരങ്ങള്‍ മൂലമുള്ള ക്ഷീണവും സൈബാരിയുടെ പരിക്കും അവര്‍ക്ക് തിരിച്ചടിയായേക്കാം. എംബാപ്പെ-ഒലിസെ-ഡെംബെലെ സഖ്യത്തെ തടയുക മൊറോക്കോയ്ക്ക് കടുത്ത വെല്ലുവിളിയാണ്.
2. സ്‌പെയിന്‍ - ബെല്‍ജിയം
(ജൂലൈ 8 വെള്ളിയാഴ്ച, വൈകുന്നേരം 3 മണി, ഇംഗിള്‍വുഡ്, കാലിഫോര്‍ണിയ)
സ്‌പെയിന്‍: ആദ്യ മത്സരത്തില്‍ കേപ് വെര്‍ദെയോട് ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും സൗദി അറേബ്യ (4-0), ഉറുഗ്വേ (1-0), ഓസ്ട്രിയ (3-0) എന്നിവരെ തോല്‍പ്പിച്ചു. പ്രീ-ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ 1-0 നും പരാജയപ്പെടുത്തി. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാത്ത ഏക ടീമാണ് സ്‌പെയിന്‍. മിഖേല്‍ ഒയാര്‍സബാല്‍. സൗദി, ഓസ്ട്രിയ മത്സരങ്ങളില്‍ ഇരട്ട ഗോളുകള്‍ നേടി താരം തിളങ്ങി. പോര്‍ച്ചുഗലിനെതിരായ പ്രീ-ക്വാര്‍ട്ടറില്‍ മിഖേല്‍ മെറിനോ 90-ാം മിനിറ്റില്‍ നേടിയ വിജയഗോള്‍ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.
ബെല്‍ജിയം: ഗ്രൂപ്പ് ഘട്ടത്തില്‍ ഈജിപ്ത് (1-1), ഇറാന്‍ (0-0) എന്നിവരോട് സമനില വഴങ്ങി പുറത്താകലിന്റെ വക്കിലായിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെ (5-1) തോല്‍പ്പിച്ച് മുന്നേറി. റൗണ്ട് ഓഫ് 16-ല്‍ സെനഗലിനെ എക്‌സ്ട്രാ ടൈമിലും (പെനാല്‍റ്റിയിലൂടെ), തുടര്‍ന്ന് യു.എസ്.എയെ 4-1 നും തകര്‍ത്തു. ലീന്‍ഡ്രോ ട്രൊസാര്‍ഡ്. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ താരം ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ (17 എണ്ണം) സൃഷ്ടിച്ച കളിക്കാരനാണ്.
സെനഗലിനെതിരെ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് അവസാന 3 മിനിറ്റില്‍ ലുകാകുവും ടീലമന്‍സും ഗോള്‍ നേടി മത്സരം തിരിച്ചുപിടിച്ചത് അവിസ്മരണീയമായി. യു.എസ്.എ-ക്കെതിരെ ബെല്‍ജിയം മിഡ്ഫീല്‍ഡ് ഭരിച്ചെങ്കിലും സ്‌പെയിന്റെ റോഡ്രി, പെഡ്രി സഖ്യത്തെ നേരിടുക എളുപ്പമാകില്ല. കളിയുടെ വേഗത നിയന്ത്രിക്കുന്നതില്‍ സ്‌പെയിന്‍ മിടുക്കരാണ്. അവരെ പ്രതിരോധത്തിലാക്കാന്‍ ബെല്‍ജിയത്തിന് പ്രത്യേക തന്ത്രങ്ങള്‍ വേണ്ടിവരും.
3. നോര്‍വേ - ഇംഗ്ലണ്ട്
(ജൂലൈ 9 ശനിയാഴ്ച, വൈകുന്നേരം 5 മണി, മയാമി ഗാര്‍ഡന്‍സ്, ഫ്‌ളോറിഡ)
നോര്‍വേ: ഇറാഖിനെ 4-1 ന് തകര്‍ത്തു, സെനഗലിനെ 3-2 ന് തോല്‍പ്പിച്ചു. ഫ്രാന്‍സിനോട് 4-1 ന് തോറ്റെങ്കിലും ഐവറി കോസ്റ്റിനെ 2-1 ന് പരാജയപ്പെടുത്തി. റൗണ്ട് ഓഫ് 16-ല്‍ കരുത്തരായ ബ്രസീലിനെ 2-1 ന് അട്ടിമറിച്ചാണ് നോര്‍വേ ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടറിലെത്തിയത്. എര്‍ലിങ് ഹാലാന്‍ഡ് ആണ് താരം. കളിച്ച 4 മത്സരങ്ങളിലും ഗോള്‍ നേടി (ആകെ 7 ഗോളുകള്‍). ബ്രസീലിനെതിരായ ഇരട്ട ഗോളുകള്‍ നോര്‍വേ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിന് കാരണമായി. ബ്രസീലിനെതിരെ ഹാലാന്‍ഡ് 79, 90 മിനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ സ്വന്തമാക്കിയ അവിശ്വസനീയ വിജയം ചരിത്രമായി.
ഇംഗ്ലണ്ട്: ക്രൊയേഷ്യയെ 4-2 ന് തോല്‍പ്പിച്ചെങ്കിലും ഘാനയോട് സമനില (0-0) വഴങ്ങി. പനാമയെ 2-0 ന് തോല്‍പ്പിച്ചു. കോംഗോയെ 3-2 നും, ആതിഥേയരായ മെക്‌സിക്കോയെ കനത്ത പോരാട്ടത്തിനൊടുവില്‍ 3-2 നും പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറിലെത്തിയത്. ജൂഡ് ബെല്ലിങ്ഹാം, മെക്‌സിക്കോയ്‌ക്കെതിരെ ഇരട്ട ഗോളുകള്‍ നേടി ടീമിന്റെ രക്ഷകനായി. ഹാരി കെയ്‌നും (6 ഗോള്‍, 1 അസിസ്റ്റ്) മികച്ച ഫോമിലാണ്. കോംഗോയ്‌ക്കെതിരെ തോല്‍വിയുടെ വക്കില്‍ നിന്ന് ഹാരി കെയ്ന്‍ അവസാന 15 മിനിറ്റില്‍ ഇരട്ട ഗോളുകള്‍ നേടി ടീമിനെ രക്ഷിച്ച നിമിഷം കോള്‍മയിര്‍ കൊള്ളിക്കുന്നതാണ്.
രണ്ട് ടീമുകളുടെയും ആക്രമണനിര അതിശക്തമാണ്, എന്നാല്‍ പ്രതിരോധം അത്ര പോര. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഹാലാന്‍ഡിനൊപ്പം കളിക്കുന്ന ജോണ്‍ സ്റ്റോണ്‍സ്, മാര്‍ക്ക് ഗുവെഹി എന്നിവര്‍ ഇംഗ്ലീഷ് പ്രതിരോധത്തിലുണ്ട് എന്നത് അവര്‍ക്ക് ഗുണം ചെയ്‌തേക്കാം. ഇതൊരു ഗോള്‍ വേട്ടയായി മാറാന്‍ സാധ്യതയുണ്ട്.
4. അര്‍ജന്റീന - സ്വിറ്റ്‌സര്‍ലന്‍ഡ്
(ജൂലൈ 9 ശനിയാഴ്ച, രാത്രി 9 മണി, കന്‍സസ് സിറ്റി)
അര്‍ജന്റീന: ഗ്രൂപ്പ് ഘട്ടത്തില്‍ അള്‍ജീരിയ (3-0), ഓസ്ട്രിയ (2-0), ജോര്‍ദാന്‍ (3-1) എന്നിവരെ എളുപ്പത്തില്‍ തോല്‍പ്പിച്ചു. എന്നാല്‍ നോക്കൗട്ടില്‍ കേപ് വെര്‍ദെയെ എക്‌സ്ട്രാ ടൈമില്‍ 3-2 നും, ഈജിപ്തിനെതിരെ 2-0 ന് പിന്നിലായ ശേഷം അവസാന നിമിഷങ്ങളില്‍ 3-2 നും കഷ്ടിച്ചാണ് മറികടന്നത്. ലയണല്‍ മെസ്സി 39-ാം വയസ്സിലും ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ (8 ഗോളുകള്‍) നേടി അര്‍ജന്റീനയെ മുന്നില്‍ നിന്ന് നയിക്കുന്നു. ഈജിപ്തിനെതിരായ മത്സരത്തില്‍ 93-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് നേടിയ ഹെഡ്ഡര്‍ ഗോള്‍ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പാക്കി.
സ്വിറ്റ്‌സര്‍ലന്‍ഡ്: ഖത്തറിനോട് 1-1 സമനിലയോടെ തുടങ്ങിയെങ്കിലും ബോസ്‌നിയയെ 4-1 നും കാനഡയെ 2-0 നും തോല്‍പ്പിച്ചു. റൗണ്ട് ഓഫ് 32-ല്‍ അള്‍ജീരിയയെ (2-0) തോല്‍പ്പിച്ച ശേഷം കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് 1954-ന് ശേഷം ആദ്യമായി ക്വാര്‍ട്ടറിലെത്തിയത്. ഗോള്‍കീപ്പര്‍ ഗ്രെഗര്‍ കോബല്‍, കൊളംബിയക്കെതിരായ മത്സരത്തിലും ഷൂട്ടൗട്ടിലും മികച്ച സേവുകളോടെ ടീമിന്റെ രക്ഷകനായി.
കൊളംബിയക്കെതിരായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റൂബന്‍ വര്‍ഗാസ് ലക്ഷ്യം കണ്ട് ടീമിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. അര്‍ജന്റീന പൂര്‍ണ്ണമായും മെസ്സിയെയാണ് ആശ്രയിക്കുന്നത്. അവരുടെ പ്രതിരോധവും മിഡ്ഫീല്‍ഡും അത്ര ശക്തമല്ല. മെസ്സിയെ പൂട്ടാന്‍ കഴിഞ്ഞാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് ജയിക്കാം. ഗ്രാനിറ്റ് ഷാക്ക, മാനുവല്‍ അകാഞ്ചി തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങള്‍ സ്വിസ് നിരയിലുള്ളത് അര്‍ജന്റീനയ്ക്ക് വലിയ വെല്ലുവിളിയാകും.