Image

അവയവ കച്ചവടത്തിനായി വ്യാജരേഖ ചമച്ച കേസ്; നിര്‍ണായക നീക്കവുമായി ED, ലേക്ഷോര്‍ എംഡിയെ ചോദ്യം ചെയ്തു

Published on 08 July, 2026
 അവയവ കച്ചവടത്തിനായി വ്യാജരേഖ ചമച്ച കേസ്; നിര്‍ണായക നീക്കവുമായി ED, ലേക്ഷോര്‍ എംഡിയെ ചോദ്യം ചെയ്തു

 

കൊച്ചി: അവയവ കച്ചവടത്തിനായി വ്യാജ രേഖ ചമച്ച കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലേക് ഷോര്‍ എംഡി, എസ് കെ അബ്ദുള്ളയെ ഇ ഡി ചോദ്യം ചെയ്തു. ലേക്ഷോര്‍ അടക്കമുള്ള ആശുപത്രികളില്‍ റെയ്ഡുകള്‍ നടത്തിയതിന് പിന്നാലെയാണ് ഇ ഡി നടപടി.

കഴിഞ്ഞമാസം ലേക്ക്ഷോര്‍ അടക്കമുള്ള ആശുപത്രികളിലും, മുഖ്യകണ്ണി മുഹമ്മദ് നജീബിന്റെ വീട്ടിലും അടക്കം 9 ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ പിടിച്ചെടുത്ത രേഖകളുടെ കൂടി അടിസ്ഥാനത്തിലാണ് ലേക്ഷോര്‍ ആശുപത്രിയുടെ എംഡി എസ് കെ അബ്ദുള്ളയെ ചോദ്യം ചെയ്തത്.

കാസര്‍കോട് സ്വദേശിയായ മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള അവയവ കച്ചവട റാക്കറ്റിന് സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികളുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി, ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് റാക്കറ്റിന്റെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച പരിശോധനകളിലേക്ക് കടന്നത്.

ആശുപത്രികളില്‍ നിയമവിരുദ്ധ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ടെന്നും അവയവ ദാതാവിനെയും സ്വീകര്‍ത്താവിനെയും ആശുപത്രിയില്‍ എത്തിച്ച് ഓരോ തവണ പരിശോധന നടത്തുമ്പോഴും റാക്കറ്റിന് ആശുപത്രികളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍. റാക്കറ്റുമായി ആശുപത്രികള്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അബ്ദുള്ളയുടെ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍നടപടികളിലേക്ക് ഇ ഡി കടക്കുക.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക