Image

മണ്ണിടിച്ചില്‍ ദുരന്തം: തിരച്ചില്‍ തുടരുന്നു, അഞ്ചുപേരെ ഇനിയും കണ്ടെത്താനായില്ല

Published on 08 July, 2026
മണ്ണിടിച്ചില്‍ ദുരന്തം: തിരച്ചില്‍ തുടരുന്നു, അഞ്ചുപേരെ ഇനിയും കണ്ടെത്താനായില്ല

മേപ്പാടി : വയനാട് മേപ്പാടിയിലെ കള്ളാടിയില്‍ തുരങ്ക നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവരെ ഇനിയും കണ്ടെത്താനായില്ല. കാണാതായ അഞ്ച് പേര്‍ക്കായുള്ള തിരച്ചില്‍ ഇന്നലെ രാത്രി ഏറെ വൈകിയും തുടര്‍ന്നെങ്കിലും വിഫലമായി. ദേശീയ ദുരന്തനിവാരണ സേന, വയനാട്ടിലേതിനു പുറമെ, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ അഗ്നിരക്ഷാ സേനകള്‍, കണ്ണൂര്‍ കെ എ പി നാല് പോലീസ് സേന എന്നിവയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്.

 മണ്ണൊലിച്ചിറങ്ങിയതിനെ തുടര്‍ന്ന് ഇവിടുത്തെ വൈദ്യുതി നിലച്ചിരുന്നു. ഇത് പിന്നീട് പുനസ്ഥാപിച്ചു. മണ്ണിനൊപ്പം വന്ന കൂറ്റന്‍ പാറകളും ഇടക്കിടെ പെയ്യുന്ന മഴയും ജലപ്രവാഹവും തിരച്ചിലിന് പ്രതിസന്ധിയുണ്ടാക്കി.

രക്ഷാപ്രവര്‍ത്തനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും നാലു സോണുകളായി തിരിച്ച് പരിശോധന നടത്തുമെന്നും സംഭവ സ്ഥലം സന്ദര്‍ശിച്ച മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. മണ്ണിടിച്ചിലില്‍ പരുക്കേറ്റ് മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു. 

തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിനായി 66 അംഗ എന്‍ ഡി ആര്‍ എഫ് ടീം, ഫയര്‍ ആന്‍ഡ് റസ്‌ക്യു, പോലീസ്, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍ എന്നിവയുടെ സേവനം ലഭ്യമാക്കുന്നുണ്ട്. മരിച്ചവരുടെ മൃതദേഹം വിമാനമാര്‍ഗം അവരവരുടെ നാട്ടിലെത്തിക്കുമെന്നും കുടുംബാംഗങ്ങളെയും ഒപ്പം കൊണ്ടുപോകുമെന്നും മന്ത്രി അറിയിച്ചു.

 മണ്ണിടിച്ചിലിനെ തുടര്‍ന്ന് തടസ്സപ്പെട്ട റോഡ് ഗതാഗതം അടിയന്തരമായി പുനസ്ഥാപിക്കുമെന്നും മന്ത്രി സിദ്ദീഖ് വ്യക്തമാക്കി. കാണാതായവരെ എത്രയും വേഗം കണ്ടെത്തുന്നതിനാണ് മുന്‍ഗണനയെന്ന് സ്ഥലത്തെത്തിയ മന്ത്രി എ പി അനില്‍കുമാറും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക