Image

പെരുമ്പിലാവില്‍ ക്രൂരത: അച്ഛന്‍ എലിവിഷം നല്‍കിയ ആറു വയസ്സുകാരി മരിച്ചു; സഹോദരന്‍ ഗുരുതരാവസ്ഥയില്‍

Published on 08 July, 2026
പെരുമ്പിലാവില്‍ ക്രൂരത: അച്ഛന്‍ എലിവിഷം നല്‍കിയ ആറു വയസ്സുകാരി മരിച്ചു; സഹോദരന്‍ ഗുരുതരാവസ്ഥയില്‍

തൃശൂര്‍: പെരുമ്പിലാവില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് അച്ഛന്‍ എലിവിഷം നല്‍കിയ ആറു വയസ്സുകാരി മരിച്ചു. ആനക്കല്ല് സ്വദേശിയായ തമിഴ്നാട് സ്വദേശി മുത്തുവിന്റെ മകള്‍ ഋതികയാണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. വിഷം ഉള്ളില്‍ച്ചെന്ന കുട്ടിയുടെ ഏഴു വയസ്സുകാരനായ മൂത്ത സഹോദരന്‍ നിലവില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ പിണങ്ങിപ്പോയതിലുള്ള മനോവിഷമം കാരണമാണ് മുത്തു മക്കള്‍ക്ക് വിഷം നല്‍കിയതെന്നാണ് വിവരം.

​കുട്ടികള്‍ക്ക് വിഷം നല്‍കിയതിന് ശേഷം മുത്തുവും വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ ഉച്ചതിരിഞ്ഞ് പ്രതി അധികൃതരുടെ കണ്ണുവെട്ടിച്ച് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയത് വലിയ പരിഭ്രാന്തി പരത്തി.

​പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി മേഖലയില്‍ വ്യാപക തിരച്ചിലാണ് നടത്തിയത്. ഒടുവില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒളിവില്‍ പോയ മുത്തുവിനെ പൊലീസ് സംഘം ഇന്നലെ രാത്രിയോടെ വീണ്ടും പിടികൂടുകയായിരുന്നു. സംഭവത്തില്‍ കുട്ടികളുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക