Image

യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷം: 80ലധികം കേന്ദ്രങ്ങളില്‍ അമേരിക്കന്‍ വ്യോമാക്രമണം; ഉപരോധം വീണ്ടും ഏര്‍പ്പെടുത്തി

പി പി ചെറിയാന്‍ Published on 08 July, 2026
യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷം: 80ലധികം കേന്ദ്രങ്ങളില്‍ അമേരിക്കന്‍ വ്യോമാക്രമണം; ഉപരോധം വീണ്ടും ഏര്‍പ്പെടുത്തി

വാഷിംഗ്ടണ്‍ / ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി അമേരിക്ക ശക്തമായ സൈനിക നടപടി ആരംഭിച്ചു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, കമാന്‍ഡ് നെറ്റ് വര്‍ക്കുകള്‍, തീരദേശ റഡാറുകള്‍, റെവല്യൂഷണറി ഗാര്‍ഡിന്റെ  ചെറുബോട്ടുകള്‍ എന്നിവയുള്‍പ്പെടെ 80-ലധികം കേന്ദ്രങ്ങളിലാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്  ആക്രമണം നടത്തിയത്. കൂടാതെ ഇറാന്റെ എണ്ണ വില്പനയ്ക്കുമേല്‍ അമേരിക്ക വീണ്ടും കര്‍ശന ഉപരോധം ഏര്‍പ്പെടുത്തി.

അയല്‍രാജ്യമായ തുര്‍ക്കിയില്‍ ട്രംപ് ഉള്‍പ്പെടെയുള്ള നാറ്റോ  നേതാക്കളുടെ ഉച്ചകോടി നടക്കുന്നതിനിടയിലാണ് ഈ ആക്രമണം. ബന്ദര്‍ അബ്ബാസ്, സിറിക്, ഖാര്‍ഗ് ഐലന്‍ഡ് തുടങ്ങിയ പ്രധാന ഇറാനിയന്‍ എണ്ണ കയറ്റുമതി കേന്ദ്രങ്ങളില്‍ വന്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അമേരിക്കയുടെ ആക്രമണത്തിന് കടുത്ത ഭാഷയില്‍ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഇറാന്‍, ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന താല്ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ യുഎസ് ലംഘിച്ചതായി ആരോപിച്ചു.

ഇറാന്റെ തിരിച്ചടി ഭീഷണിയെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങളുള്ള കുവൈറ്റിലും ബഹ്‌റൈനിലും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ (Air Defenses) സജീവമാക്കി. മിസൈല്‍-ഡ്രോണ്‍ ആക്രമണ സാധ്യതയുള്ളതിനാല്‍ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാനും വെടിനിര്‍ത്തല്‍ നിലനിര്‍ത്താനുമായി മേഖലയിലെ ചില സഖ്യരാജ്യങ്ങള്‍ യുഎസുമായും ഇറാനുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക