
കോഴിക്കോട്: സമൂഹത്തിനു വേണ്ടി നിശബ്ദമായി പ്രവർത്തിച്ച വ്യക്തിയാണ് സി. ജനാർദ്ദനെന്ന് സ്വാമി ചിദാനന്ദപുരി. പൗരസമിതി കോഴിക്കോട് അളകാപുരിയിൽ സംഘടിപ്പിച്ച സി. ജനാർദ്ദനൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ജനാർദ്ദനൻ തന്റെ സേവനങ്ങൾ ആരുമറിയാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. നിരവധി പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് അവരെ സമൂഹത്തിൽ ഉയർത്തി കൊണ്ടുവരാനും ജനങ്ങൾക്കാവശ്യമായ വികസന സംരംഭങ്ങൾക്ക് നേതൃത്വം നൽകാനും അദ്ദേഹം തയ്യാറായി. തന്റെ സംന്യാസി ജീവിതത്തിലും ജനാർദ്ദനൻ വലിയ സ്വാധിനം ചെലുത്തിയിരുന്നെന്നും സ്വാമി പറഞ്ഞു.
സമിതി കൺവീനർ പുത്തൂർമഠം ചന്ദ്രൻ അധ്യക്ഷനായി. മാതൃകാപരവും സവിശേഷവുമായ വ്യക്തിത്വമുള്ളയാളായിരുന്നു സി. ജനാർദ്ദനൻ എന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ പറഞ്ഞു. സി. ജനാർദ്ദനന് പകരം വെക്കാൻ മറ്റൊരാളില്ലെന്ന് കഴിയില്ലെന്ന് പ്രൊഫ. കെ.പി. ശശിധരൻ പറഞ്ഞു.
ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, ജില്ലാ ജനറൽ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണൻ, പി. ഹേമപാലൻ, കെ.എൻ. ധർമ്മപാലൻ, അഡ്വ.എ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.