
കേരളം എന്നെഴുതിയതിലുണ്ടായ അക്ഷരപ്പിശകിനെത്തുടർന്നുണ്ടായ ട്രോളുകളോട് പ്രതികരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. എഴുതുന്നതിനിടയിൽ ചുറ്റും ആളുകൾ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റാണതെന്ന് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളുന്നുവെന്നും വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ വിമർശനങ്ങളെയും അഭിപ്രായങ്ങളെയും തികഞ്ഞ ജനാധിപത്യ ബോധത്തോടെ കേൾക്കുകയും, തെറ്റുകൾ ഉണ്ടെങ്കിൽ അത് മനസ്സിലാക്കി തിരുത്തി മുന്നോട്ട് പോകുകയും ചെയ്യും. ജനങ്ങൾക്ക് എപ്പോഴും വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുമുള്ള പൂർണ്ണ അധികാരമുണ്ട്. അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും അത് ഉൾക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുക എന്നതാണ് യു.ഡി.എഫിന്റെയും ഈ സർക്കാരിന്റെയും എന്റെയും നയമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന പരിപാടിയിൽ ആശംസകൾ കുറിക്കുന്നതിനിടയിലാണ് മന്ത്രി പി കെ കുഞ്ഞാലികുട്ടി കേരളം എന്നത് തെറ്റിച്ചെഴുതിയത്.കൊച്ചി കളമശേരി കിൻഫ്രാ പാർക്കിൽ നടന്ന എഐ സമ്മിറ്റ് വേദിയിലെ ബോർഡിൽ കേരളം എന്ന് ഇംഗ്ലീഷിലെഴുതിയതിലുണ്ടായ അക്ഷരത്തെറ്റാണ് ട്രോളുകൾക്ക് കാരണമായത്.മന്ത്രി തെറ്റിച്ച് എഴുതുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
ബോർഡിൽ ഇംഗ്ലീഷിൽ Kaaralam എന്നാണ് മന്ത്രി തെറ്റായി എഴുതിയത്. മന്ത്രിയുടെ പുറകിൽ നിന്ന് മറ്റൊരാൾ പറഞ്ഞുകൊടുക്കുന്നുണ്ട്. ഇതാണ് അദ്ദേഹം കേട്ടെഴുതുന്നത്. മലയാളത്തിലാണോ ഇംഗ്ലീഷിലാണോ എഴുതേണ്ടതെന്ന് മന്ത്രി ചോദിച്ചതിന് ശേഷമാണ് എഴുതി തുടങ്ങുന്നത്.‘കേരളം ലെറ്റ് അസ് ടോക്ക് എഐ’ എന്ന സമ്മേളന മുദ്രാവാക്യമാണ് ബോർഡിലേക്ക് പകർത്തിയെഴുതാൻ മന്ത്രി ശ്രമിച്ചത്. ആദ്യ അക്ഷരം എന്തെഴുതണമെന്ന് ആലോചിച്ച് നിൽക്കുന്ന മന്ത്രി സമീപത്തുള്ളവരോട് എന്തോ ചോദിക്കുന്നത് വീഡിയോയിൽ കാണാം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന പരിപാടിയിൽ ആശംസകൾ കുറിക്കുന്നതിനിടയിൽ എനിക്ക് പറ്റിയ ഒരു ചെറിയ അക്ഷരപ്പിശക് വെച്ചുള്ള ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടു. നിങ്ങളുടെ ട്രോളുകളെല്ലാം ഞാൻ കണ്ടു.
എഴുതുന്നതിനിടയിൽ ചുറ്റും ആളുകൾ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റാണത്. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊള്ളുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയും ചെയ്യും.
ജനങ്ങളുടെ വിമർശനങ്ങളെയും അഭിപ്രായങ്ങളെയും തികഞ്ഞ ജനാധിപത്യ ബോധത്തോടെ കേൾക്കുകയും, തെറ്റുകൾ ഉണ്ടെങ്കിൽ അത് മനസ്സിലാക്കി തിരുത്തി മുന്നോട്ട് പോകുകയും ചെയ്യും.
ജനങ്ങൾക്ക് എപ്പോഴും വിമർശിക്കാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുമുള്ള പൂർണ്ണ അധികാരമുണ്ട്. അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും അത് ഉൾക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുക എന്നതാണ് യു.ഡി.എഫിന്റെയും ഈ സർക്കാരിന്റെയും എന്റെയും നയം.
ഈ സ്നേഹത്തിനും തിരുത്തലുകൾക്കും എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി!