
താരസംഘടനയായ അമ്മയിലെ അഡ്‌ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്ന് രാജിവെച്ച് രമേഷ് പിഷാരടി. പ്രസിഡന്റ് ശ്വേത മേനോൻ രാജിവെച്ച പശ്ചാത്തലത്തിലാണ് രമേഷ് ചുമതല ഏറ്റെടുത്തത്. ഒരു അധികാര സ്ഥാനത്തും കടിച്ചുതൂങ്ങാന്‍ താനില്ലെന്നും അമ്മയെ കോടതി കയറ്റാന്‍ താല്‍പ്പര്യമില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.
ശ്വേതാ മേനോനുമായുളള ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ വേദനയുണ്ടെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശ്വേതാമേനോൻ ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണെന്നും പിഷാരടി വ്യക്തമാക്കി.
സംഘടനയിൽ നിന്ന് തന്നെ ശ്വേത മേനോൻ രാജിവച്ചതിന് പിന്നാലെയാണ് ജഗദീഷേട്ടനെ അധ്യക്ഷനാക്കി താല്‍ക്കാലിക യോഗം ചേര്‍ന്നു. അഡ്‌ഹോക്ക് കമ്മിറ്റി ഉണ്ടാക്കേണ്ട ഘട്ടമുണ്ടായി എന്നും കണ്‍വീനര്‍ ആകാമോ എന്നും എന്നെ വിളിച്ച് ചോദിച്ചു. ഞാന്‍ നില്‍ക്കാമെന്ന് പറഞ്ഞു. കണ്‍വീനര്‍ക്ക് ഒരു മീറ്റിംഗ് വിളിച്ചുകൂട്ടാനോ മറ്റ് കാര്യങ്ങള്‍ ചെയ്യാനോ അധികാരമില്ല എന്ന നിലയ്ക്കാണ് കോടതി സ്‌റ്റേ വന്നിരിക്കുന്നത്.
കമ്മിറ്റി പറഞ്ഞു. ഞാന്‍ കണ്‍വീനറായി. കോടതി പറഞ്ഞു, ഞാന്‍ മാറുന്നു. കോടതി അങ്ങനെ പറഞ്ഞ സ്ഥിതിക്ക് എന്റെ ധാര്‍മ്മിക ഉത്തരവാദിത്വം കൂടി കണക്കിലെടുത്ത് ഇതില്‍ കടിച്ചുതൂങ്ങണം എന്ന് എനിക്ക് ആഗ്രമില്ല. ഞാനും രാജിവയ്ക്കുന്നുവെന്നും രമേശ് പിഷാരടി പറഞ്ഞു.
രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് കമ്മിറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും കോടതി താൽക്കാലിക വിലക്കേർപ്പെടുത്തി. സംഘടനയുടെ ബൈലോ പ്രകാരം അഡ്ഹോക്ക് കമ്മിറ്റിക്ക് യാതൊരു നിയമസാധുതയുമില്ലെന്നും പ്രവർത്തനങ്ങൾ നടത്താൻ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി ശ്വേത മേനോൻ നൽകിയ ഹർജിയിലാണ് ഈ നടപടി. കേസ് ഈ മാസം 13ന് കോടതി വീണ്ടും പരിഗണിക്കും.