
മാതൃഭൂമി ചാനലിലെ ഒരു വിഡിയോ കണ്ടപ്പോൾ ശെരിക്കും കരയണോ അതോ ആർത്തു ചിരിക്കണമോ എന്ന് തോന്നിപ്പോയി. പത്രങ്ങളിൽ ഒക്കെ ഇന്നലെ ഈ സംഭവത്തിന്റെ വാർത്ത കണ്ടിരുന്നു.
വെല്ലിങ്ടൺ ഐലൻഡിലെ കൊച്ചിൻ ഹാർബർ ടെർമിന്സ് സ്റ്റേഷന് സമീപം എറണാകുളം വാർഫിൽ കാടുപിടിച്ചു കിടക്കുന്ന ഏതാണ്ട് 500 മീറ്ററിൽ അധികം നീളത്തിൽ ഉപയോഗിക്കാതെ കിടന്ന റയിൽവെ ലൈൻ മൂന്ന് കരാർ തൊഴിലാളികൾ ചേർന്ന് മുറിച്ചു, മോഷ്ടിച്ച് കടത്തിയ വിവരമാണ് മാധ്യമങ്ങൾ റിപ്പോർട് ചെയ്തത്.
കരാർ തൊഴിലാളികൾ (അതല്ല മോഷ്ടാക്കൾ എന്നാണോ വിളിക്കേണ്ടതെന്നു അറിയില്ല) മോഷണ വസ്തു 400 കഷണങ്ങളായി ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച ശേഷം ആലുവയിൽ ആക്രി കടയിൽ എത്തിച്ചു തമിഴ്‌നാട്ടിലേക്ക് കടത്തുന്നതിനിടയിൽ ആണ് പിടിയിൽ വീണതെന്നാണ് വിവരം.
കുറച്ചു കഷണങ്ങൾ കളമശ്ശേരി എൻ എ ഡി റോഡിൽ കുഴിച്ചു മൂടി ഇട്ടിരുന്നുവെന്നും റിപ്പോർട്ടിൽ ഉണ്ട്. ഇവർ എത്ര സമർത്ഥമായി ആണ് പോലീസിന്റെ കണ്ണുവെട്ടിച്ചുകൊണ്ടു വെല്ലിംഗ്ടൺ ഐലൻഡ് പോലൊരു പ്രദേശത്തു നിന്നും ആലുവ വരെ റെയിൽവേ ലൈനിനിന്റെ കഷണങ്ങൾ എത്തിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. (ഐലൻഡ് അതീവ സുരക്ഷാ പ്രദേശം എന്നൊക്കെ കേട്ടിട്ടുണ്ട്).
സർക്കാർ ഭൂമി അലസമായി കാടുപിടിച്ചു കിടന്നാൽ അവിടെ ഇങ്ങനെയൊക്കെ നടന്നില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളു.
ഇങ്ങനെയുള്ളവർ തീർച്ചയായും ഇനി പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ അലക്ഷ്യമായി ഇട്ടിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ചുകൊണ്ടുപോകുവാനും ശ്രമിക്കും. അത്തരം വണ്ടികൾ എവിടെയൊക്കെ ഉണ്ട് എന്ന് പോലീസുകാരേക്കാൾ നന്നായി ഒരുപക്ഷെ അറിയുന്നത് ഇവർക്കൊക്കെ ആരിരിക്കും.
(THE ACCOMPANYING PICTURE IS ONLY A REPRESENTATTIVE IMAGE).